35 ദശലക്ഷം ആളുകൾ തൊഴിൽതേടി നടക്കുന്ന നമ്മുടെ നാട്ടിൽ, വർഷംപ്രതി അരലക്ഷത്തോളം ചെറുപ്പക്കാർക്ക് പ്രതിരോധസേനയിൽ ജോലി നൽകുമെന്ന പ്രഖ്യാപനം, സാധാരണ നിലയിൽ, ഹർഷാരവത്തോടെ സ്വാഗതം ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാൽ 'അഗ്നിപഥ"മെന്ന ഈ സൈനികസേവന പദ്ധതിക്കെതിരെ ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ യുവാക്കളും വിദ്യാർത്ഥികളും തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന അവസ്ഥയാണിപ്പോൾ . ഇതിന്റെ പ്രധാനകാരണം ഒറ്റനോട്ടത്തിൽ വിശിഷ്ടമെന്ന് തോന്നാവുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങളിൽ അടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ തന്നെയാണ്.
ഒരു വർഷം അറുപതിനായിരത്തോളം പേർ റിട്ടയർ ചെയ്തുപോകുന്ന ഇന്ത്യയുടെ സായുധസേനയിലേക്ക് , 2019 ന് ശേഷം കൊവിഡ് കാരണം റിക്രൂട്ട്മെന്റുകളൊന്നും നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇനി വരാൻപോകുന്നത് പട്ടാളത്തിലേക്കുള്ള വമ്പൻ ആളെടുപ്പ് ആയിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യത്തെ, പ്രത്യേകിച്ച് വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ ചെറുപ്പക്കാർ. അവർക്ക് സേനയിൽ സ്ഥിരംജോലി എന്നത് സുരക്ഷിതമായ ജീവിതമാർഗത്തിനോടൊപ്പം സമൂഹത്തിൽ മതിപ്പുളവാക്കുന്ന തൊഴിലുമായിരുന്നു. ഈ കാത്തിരിപ്പിന് നടുവിലാണ് അഗ്നിപഥമെന്ന പുത്തൻ റിക്രൂട്ട്മെന്റ് യജ്ഞവുമായി പ്രതിരോധമന്ത്രാലയം രംഗത്തെത്തുന്നത്. ഒരു വർഷം 17.5 വയസ്സിനും 21നും ഇടയിലുള്ള 46000പേർക്ക് , മാസം 30000 രൂപ ശമ്പളത്തിൽ,ജോലി നൽകും. ജോലിയുടെ കാലാവധി നാലുവർഷത്തേക്കായിരിക്കും. കാലാവധി അവസാനിക്കുമ്പോൾ സർവീസിൽ പ്രാവീണ്യം പ്രകടിപ്പിച്ച 25 ശതമാനത്തിൽ കൂടാത്ത ആൾക്കാർക്ക് സ്ഥിരനിയമനം ലഭിച്ചേക്കാം. ശമ്പളത്തിൽ നിന്ന് ഇവർ നിക്ഷേപിക്കുന്ന നിശ്ചിതതുകയും സർക്കാർ നിക്ഷേപിക്കുന്ന തത്തുല്യമായ സംഖ്യയും ചേർത്ത് 5.02 ലക്ഷം രൂപ വിരമിക്കുമ്പോൾ ലഭിക്കും.
'ഹ്രസ്വകാല ഭടന്മാരെ" നിയമിക്കുന്ന പരിപാടിക്ക് സർക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങൾ പലതാണ്. സായുധസേനയെ കൂടുതൽ യൗവനയുക്തമാക്കാൻ അഗ്നിപഥം വഴിതെളിക്കും; സൈനികരുടെ ശരാശരി പ്രായം 45വർഷം കണ്ട് കുറയാനിത് സഹായിക്കും. സേനാ വിഭാഗത്തിലെ ഇപ്പോഴത്തെ വൻ പെൻഷൻബാധ്യത ഗണ്യമായികുറയ്ക്കാൻ അഗ്നിപഥം സഹായിക്കും. സൈനികമേഖലയിലെ ഈ വർഷത്തെ പെൻഷൻ ചെലവ് അഞ്ചുലക്ഷംകോടി രൂപയ്ക്ക് മേലെയാണ് ; ഇത് പ്രതിരോധമേഖലയ്ക്ക് അനുവദിച്ചിട്ടുള്ള ബഡ്ജറ്റ് വിഹിതത്തിന്റെ 40 ശതമാനത്തോളം വരും. മെച്ചപ്പെട്ട യുദ്ധസാമഗ്രികൾ വാങ്ങാനാവശ്യമായ തുക ലഭിക്കാതെ വരുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്ക് ശമനമേകാൻ പുതിയ പദ്ധതി തുണയാകും. അതുപോലെ, ദീർഘകാല നിയമനം ലഭിക്കാതെ തന്നെ പതിനായിരക്കണക്കിന് യുവാക്കൾക്ക് 'സൈനിക അനുഭവം" പ്രദാനം ചെയ്യുന്ന 'അഗ്നിപഥ് " പദ്ധതി അതിൽ പങ്കെടുക്കുന്ന ആൾക്കും സമൂഹത്തിനും ഏറെ നല്ലകാര്യങ്ങൾ നൽകുമെന്നും അധികാരികൾ വിശ്വസിക്കുന്നു. രാജ്യസ്നേഹത്തിന്റെ അഗ്നി, പട്ടാള പരിശീലനത്തിന് പാത്രമാകുന്നവരിലേക്ക് സന്നിവേശിക്കപ്പെടുന്നു; ടീം വർക്കിന്റെ പാഠങ്ങൾ സ്വായത്തമാക്കുന്നു; കായികശേഷി ദൃഢപ്പെടുന്നു; ഭാവിയിൽ മറ്റൊരു ജോലിനേടാനുള്ള നൈപുണ്യം ആർജിക്കുന്നു. ഇതിനൊക്കെ പുറമേ രാജ്യത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ തുണയായിത്തീരാൻ പ്രാപ്തരായവരുടെ ഒരു സംഭരണിയായി മാറാൻ ഇക്കൂട്ടർക്ക് കഴിയുന്നു.
ഇതൊക്കെയാണെങ്കിലും, തൊഴിലില്ലായ്മ ഒരു വൻ സാമൂഹികപ്രശ്നമായി നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് അഗ്നിപഥത്തിന്റെ ദുഷ്ഫലങ്ങൾ ഏറെയാണ്. 2021 ൽ പാർലമെന്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരുലക്ഷത്തിലേറെ വേക്കൻസികൾ സൈന്യത്തിലുണ്ടെന്നാണ് ; ഇപ്പോഴത് ഒന്നരലക്ഷമായെങ്കിലും ഉയർന്നുകാണും. പക്ഷേ വമ്പൻ വേക്കൻസിയുടെ ഒരംശം മാത്രമേ പുതിയ റിക്രൂട്ട്മെന്റിലൂടെ നികത്താൻ ശ്രമിക്കുന്നുള്ളൂ; അതും പതിവിനു വിപരീതമായി നാലുവർഷത്തെ സേവനമായി ചുരുക്കിയിരിക്കുന്നു. അതിർത്തിയിൽ പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും കനത്ത സുരക്ഷാ ഭീഷണികൾ നേരിടുന്ന അവസരത്തിൽ പ്രതിരോധമേഖലയിൽ നാലുവർഷത്തെ 'ടൂറിസം പരിപാടി" നടപ്പാക്കുന്നത് ബുദ്ധിപൂർവമായ നടപടിയാകില്ലെന്നാണ് പ്രതിരോധമേഖലയിലെ പരിചയസമ്പന്നരുടെ അഭിപ്രായം. പണ്ടത്തെ മിനിമംസേവന കാലമായ 15 വർഷം എന്നത് ഇപ്പോൾ നാലുവർഷമായി ചുരുക്കിയെന്ന് മാത്രമല്ല പെൻഷൻ കിട്ടാത്ത അവസ്ഥയും വന്നുചേർന്നിരിക്കുന്നു. അതുപോലെതന്നെ അഗ്നിപഥത്തിലൂടെ സൈനിക പരിശീലനം നേടുകയും നാലാംവർഷം തൊഴിൽരഹിതരാവുകയും ചെയ്യുന്ന ചെറുപ്പക്കാർ ഭീകര വിധ്വംസക പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നു.
റെയിൽവേ അടക്കമുള്ള മറ്റു ഡിപ്പാർട്ട്മെന്റുകളോട് ഒന്നരവർഷത്തിനുള്ളിൽ 10 ലക്ഷം സ്ഥിരം തൊഴിൽ നൽകണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം പ്രതിരോധമന്ത്രാലയവും സ്വീകരിക്കുന്നതാവും ആശങ്കകൾ ദൂരീകരിക്കാനും ഇപ്പോഴത്തെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനും ഉള്ള മാർഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |