SignIn
Kerala Kaumudi Online
Friday, 26 April 2024 2.25 AM IST

അതിരപ്പിള്ളിയിൽ റാംബൂട്ടാൻ തരംഗം

1

ചാലക്കുടി: മൂന്നാറിലെ പാഷൻ ഫ്രൂട്ടും സ്ട്രാബറിയും പോലെ, മറയൂരിന്റെ പെരുമയ്ക്ക് മേമ്പൊടിയായ ആപ്പിളും ഓറഞ്ചും പോലെ, അതിരപ്പിള്ളിക്ക് പുതിയ മുഖഛായ നൽകുകയാണ് വഴിയോരങ്ങളിൽ നിരക്കുന്ന റാംബൂട്ടാൻ വിൽപ്പനകേന്ദ്രങ്ങൾ. വിനോദ സഞ്ചാരികളെയും യാത്രക്കാരെയും ആകർഷിച്ച് ഇവിടങ്ങളിൽ റാംബൂട്ടാൻ കച്ചവടം പൊടിപൊടിക്കുകയാണ്. പ്രളയം മുതൽ നേരിട്ട കയറ്റുമതിയിലെ പ്രതിസന്ധി മറികടക്കാൻ മൂന്നും നാലും ഏക്കറിൽ റാംബൂട്ടാൻ കൃഷി ചെയ്യുന്നവർ വരെ വഴിയോരക്കച്ചവടത്തിൽ സജീവമാണ്. ശനി, ഞായർ ദിവസങ്ങളിൽ വേളൂക്കര മുതൽ തുമ്പൂർമുഴി വരെ റോഡിൽ റാംബൂട്ടാന്റെ കൂമ്പാരം കാണാം.

ഇതിനൊപ്പം മാങ്കോസ്റ്റീൻ വിൽപ്പനയുമുണ്ട്. മിക്കയിടങ്ങളിലും വില ഇരുന്നൂറ് രൂപയാണ്. ചിലയിടങ്ങളിൽ വിലക്കുറവുണ്ട്.

തങ്ങളുടെ പറമ്പിലെ പഴം പറിച്ചെടുത്ത് വീട്ടുകാരാണ് പലയിടത്തും കച്ചവടത്തിനായി കച്ച കെട്ടിയിറങ്ങിയത്. ഇടനിലക്കാരെ ഒഴിവാക്കിയുള്ള കച്ചവടത്തിനിറങ്ങിയ ഇവർക്ക് ശുക്രനടിച്ചു. കിട്ടുന്ന കാശ് പോക്കറ്റിലിടാം. കമ്മിഷന്റെ ഏറ്റക്കുറച്ചിലും കടം പറയലുമില്ല. കയറ്റുമതിയുടെ പേരിലെ തരം തിരിവിനേയും ഭയപ്പെടേണ്ട. ചിലർ മറ്റു തോട്ടങ്ങളിലെ പഴങ്ങളും വാങ്ങി വിൽക്കുന്നുണ്ട്. മരത്തിൽ നിന്നും യഥാസമയം പറിച്ചെടുക്കുന്ന ഇവയ്ക്ക് തെല്ലും വാട്ടമില്ല. എല്ലാ മരങ്ങളും കർഷകർ വലവിരിച്ച് മൂടിയിരിക്കുകയാണ്. അതിനാൽ വവ്വാലുകൾക്ക് മാത്രമല്ല, മറ്റു പക്ഷികൾക്കും അണ്ണാറക്കണ്ണനും വരെ പരിയാരം പ്രദേശത്തെ റാംബൂട്ടാൻ ഇന്ന് കാഴ്ചവസ്തുവായി.

ജാതിക്കൃഷിയുടെ ജാതകദോഷത്തിൽ നിന്നുള്ള മോചനമാണ് വേളൂക്കരയിലെ മുണ്ടന്മാണി ജോൺസന് റാംബൂട്ടാൻ കൃഷിയും കച്ചവടവും. വീടിന്റെ പടിക്കൽ കാറിലാണ് വിൽപ്പന. മാങ്കോസ്റ്റിനുമുണ്ട്. കാഞ്ഞിരപ്പിള്ളിയിലെ മേലേടത്ത് ദേവസിക്കുട്ടി, കിഴക്കൂടൻ ജോണി അങ്ങനെ നീളുന്നു കച്ചവടക്കാരുടെ നിര. പലരും മൂന്നും നാലും ഏക്കറിൽ കൃഷി ചെയ്യുന്നവർ. പ്രതിസന്ധിയെ മറികടക്കാനുള്ള കർഷകരുടെ സൂത്രവിദ്യ ഇന്ന് അതിരപ്പിള്ളി വിനോദ സഞ്ചാരത്തിനും മാറ്റുകൂട്ടുകയാണ്.

അദ്ധ്വാനത്തിന്റെ കൂലി പോലും കിട്ടാതായപ്പോൾ ജാതിക്കൃഷി ഉപേക്ഷിക്കുകയായിരുന്നു. റാംബൂട്ടാൻ കൃഷിയും നേരിട്ടുള്ള കച്ചവടവുമായപ്പോൾ തരക്കേടില്ലാത്ത വരുമാനമുണ്ട്


മുണ്ടന്മാണി ജോൺസൺ
വേളൂക്കര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.