തൃശൂർ: കുറ്റാന്വേഷണത്തിൽ സി.സി.ടി.വി കാമറകളുടെ പങ്കും പ്രാധാന്യവും കൂടിവരുമ്പോൾ, നഗരത്തിന് അപ്പുറമുളള പ്രധാന സ്ഥലങ്ങളിലെ കാമറകളുടെ അടക്കമുളള കടിഞ്ഞാൺ സിറ്റി പൊലീസിന്റെ 'കസ്റ്റഡിയിൽ' ആക്കുന്നു. തത്സമയം ദൃശ്യങ്ങൾ ഏകോപ്പിപ്പിക്കാൻ 'തേർഡ് ഐ' എന്ന പദ്ധതിക്ക് ഇന്ന് കമ്മിഷണർ ഓഫീസിലെ കൺട്രോൾ റൂമിൽ തുടക്കമാകും.
തൃശൂർ നഗരത്തിലും ശക്തൻ നഗറിലും മണ്ണുത്തിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് പരിസരങ്ങളിലും പാവറട്ടി നഗരത്തിലും തൃശൂർ കോർപറേഷന്റെ പരിധിക്ക് അപ്പുറമുളള തിരക്കേറിയ പരിസരപ്രദേശങ്ങളിലും അടക്കമുള്ള ആയിരത്തോളം കാമറകളാണ് കൺട്രോൾ റൂമിന്റെ പരിധിയിലാകുക. ഇതോടെ, ഈ സ്ഥലങ്ങളിലുണ്ടാകുന്ന പിടിച്ചുപറിയും ഗുണ്ടാപ്പിരിവും തട്ടിപ്പുകളും അടിപിടിയുമെല്ലാം തത്സമയം പൊലീസിന് കാണാനും കുറ്റവാളികളെ പെട്ടെന്ന് പിടികൂടാനും കഴിയും. ഫൈബർ ഒപ്ടിക് കേബിൾ വഴിയാണ് ദൃശ്യം കാമറകളിൽ നിന്ന് കൺട്രോൾ റൂമിലെത്തുന്നത്. തൃശൂർ പുത്തൻപളളി പരിസരത്തെ സ്വർണവ്യാപാരികളുടെ കൂട്ടായ്മയും കച്ചവടക്കാരും മത്സ്യമാർക്കറ്റിലുള്ളവരും പൊലീസുമായി സഹകരിച്ച് കാമറകൾ സ്ഥാപിക്കാൻ തയ്യാറായിട്ടുണ്ട്.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ തൃശൂർ കോർപറേഷനും കേരള പൊലീസും സംയുക്തമായി നടപ്പാക്കിയ സ്മാർട്ട് ആൻഡ് സേഫ് സിറ്റി പ്രോഗ്രാം വഴി കോർപറേഷൻ പരിധിയിലുളള സ്ഥലങ്ങൾ കാമറക്കണ്ണിലായിരുന്നു. അപകടങ്ങൾ, അക്രമങ്ങൾ, സ്ത്രീകൾക്കും, കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ അക്രമസംഭവങ്ങളിൽ തത്സമയം പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും, കുറ്റവാളികളെ കണ്ടെത്തുന്നതിനും ഇതുവഴി സാധിച്ചു. സ്മാർട്ട് ആൻഡ് സേഫ് സിറ്റി പദ്ധതി ലക്ഷ്യമിട്ടത് 5 കോടി രൂപ ചെലവിട്ട് 253 സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനായിരുന്നു. ഇത് പൂർണമായും നടപ്പാക്കാനായില്ല.
കേരളത്തിൽ മുഴുവൻ കാമറകൾ കൂടുതലായി സ്ഥാപിക്കാനുളള ഒരുക്കത്തിലാണ് പൊലീസ്. തൃശൂർ റൂറൽ പൊലീസും കാമറകൾ കൂടുതലായി സ്ഥാപിച്ചിട്ടുണ്ട്.
വൻകവർച്ചകളിൽ നിർണ്ണായകം
ഗുരുവായൂരിലെ വൻ സ്വർണ്ണക്കവർച്ചക്കേസിലെ പ്രതിയെ ഉടൻ പിടികൂടാൻ കഴിഞ്ഞത്, സി.സി.ടി.വിയിൽ ദൃശ്യം പതിഞ്ഞതുകൊണ്ടായിരുന്നു. ഇതുപോലെ നിർണായകമായ പല കേസുകളിലും പൊലീസിനെ ഏറെ തുണയ്ക്കുന്നത് കാമറാദൃശ്യങ്ങളാണ്. അതുകൊണ്ടു തന്നെ റെസിഡന്റ്സ് അസോസിയേഷനുകളും ധനകാര്യ സ്ഥാപനങ്ങളും ഉടൻ വ്യാപകമായി കാമറകൾ സ്ഥാപിക്കണമെന്ന സന്ദേശമാണ് പൊലീസ് നൽകുന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ കാമറകൾ ഏറെ സഹായകരമാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിഞ്ഞ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് 2x7 മോണിറ്ററിംഗ് സംവിധാനം.
കുടിവെള്ളലോറികളും ശുചീകരണ വണ്ടികളും പോകുന്ന വഴികളും സമയവും സൂക്ഷ്മമായി നിരീക്ഷിക്കുവാനും കഴിയും.
ഗതാഗതകുരുക്കുകൾ ഉള്ള അവസരങ്ങളിലും വിശേഷ അവസരങ്ങളിലും, ജനക്കൂട്ടത്ത നിയന്ത്രിക്കാൻ അനൗൺസ്‌മെന്റ് സിസ്റ്റം
കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും, ട്രാഫിക് സംവിധാനം ഫലപ്രദമാക്കാനും ഏറെ സഹായകരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |