കൊല്ലം: പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവിൽ നിന്ന് രക്ഷയ്ക്കായി സി.എൻ.ജിയിലേക്ക് (സമ്മർദ്ദിത പ്രകൃതി വാതകം) മാറിയവർ വലയുന്നു. എല്ലാ പമ്പുകളിലും സി.എൻ.ജി ലഭ്യമാക്കുമെന്നുള്ള വാഗ്ദാനം ഇതുവരെ നടപ്പാക്കാത്തതും വാഹനഉടമകളെ ബുദ്ധിമുട്ടിലാക്കുന്നു. ജില്ലയിൽ വിരലിലെണ്ണാവുന്ന പമ്പുകളിൽ മാത്രമാണ് ഇപ്പോൾ സി.എൻ.ജി ലഭ്യമാകുന്നത്.
ആവശ്യത്തിന് പമ്പുകളില്ലാത്തതിനാൽ ദിവസങ്ങളോളം കാത്തുനിൽക്കേണ്ടിയുംവരും. ഇത്തരം വാഹനങ്ങൾ പെട്രോളിലും ഓടിക്കാനാവുമെങ്കിലും നഷ്ടത്തിലേ കലാശിക്കൂ. കൂടുതൽ സി.എൻ.ജി പമ്പുകൾ ആരംഭിക്കാൻ വാഹന ഡീലർമാരും സർക്കാരും ഇടപെടണമെന്നാണ് ടാക്സി തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
കുടുങ്ങി ടാക്സി തൊഴിലാളികൾ
അന്തരീക്ഷ മലിനീകരണ തോത് നന്നേ കുറവുള്ള ഭാരത് സീരീസ് -6 (ബി.എസ്-6) ഗണത്തിൽപ്പെട്ട വാഹനങ്ങളാണെന്നതിനാലും മറ്റുള്ള ഇന്ധനങ്ങളെ അപേക്ഷിച്ച് ലാഭകരമാകുമെന്നുള്ള പ്രതീക്ഷയിലുമാണ് ടാക്സി തൊഴിലാളികളിൽ പലരും സി.എൻ.ജി വാഹനങ്ങളിലേക്ക് ചേക്കേറിയത്. എന്നാൽ മൂന്നുവർഷം മുമ്പ് കിലോഗ്രാമിന് 40 രൂപ മാത്രമുണ്ടായിരുന്ന സി.എൻ.ജിക്ക് ഇപ്പോൾ ഇരട്ടിയിലധികം വിലയായി.
സി.എൻ.ജി കണക്കുകൾ
ഒരു കിലോയ്ക്ക് ജില്ലയിൽ: ₹ 83 - 84
വലിയ സി.എൻ.ജി ഓട്ടോറിക്ഷയിൽ: 9 കിലോ ടാങ്ക്
ടാങ്ക് നിറച്ചാൽ ഓടുന്ന ദൂരം: 360 കിലോ മീറ്റർ (കമ്പനികൾ അവകാശപ്പെടുന്നത്)
മൈലേജ്: 40 കിലോ മീറ്റർ
പെട്രോളിൽ ലഭിക്കുന്ന മൈലേജ്: 20 കിലോ മീറ്റർ
മലിനീകരണം കുറവ്
1. സി.എൻ.ജി സമ്മർദ്ദിത പ്രകൃതി വാതകം എന്നതിന്റെ ചുരുക്കം
2. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഇന്ധനം
3. മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് പുറത്തുവിടുന്ന വിഷവാതകം കുറവ്
4. അന്തരീക്ഷ മലിനീകരണ തോത് കുറയും
5. വായുവിനേക്കാൾ ഭാരം കുറവായതിനാൽ ഇന്ധന ചോർച്ച ഉണ്ടായാൽ വായുവിൽ പെട്ടെന്ന് ലയിക്കും
6. ഏറ്റവും ശക്തമായ സുരക്ഷാ റെക്കോർഡ്
തിരിച്ചടികൾ
1. പമ്പുകളുടെ എണ്ണത്തിലുള്ള കുറവ്
2. സ്റ്റോക്ക് വാങ്ങാനുള്ള കാത്തിരിപ്പ്
3. കൂടുതൽ സ്റ്റോക്ക് ചെയ്യാനുള്ള സാങ്കേതിക അപര്യാപ്തത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |