അപകടം കണ്ണൂർ കണ്ണപുരത്ത്
പഴയങ്ങാടി: കണ്ണൂർ, കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ഇരിണാവ് യോഗശാല സി.ആർ.സി റോഡിൽ മുക്കോത്ത് പരേതനായ ഉമ്മർ - മറിയം ദമ്പതികളുടെ മകൻ നൗഫൽ (37), പാപ്പിനിശ്ശേരി വെസ്റ്റിൽ പരേതനായ പടപ്പിൽ അബ്ദുള്ളകുട്ടി - ആയിഷ ദമ്പതികളുടെ മകൻ കെ.ടി. അബ്ദുസമദ് (72) എന്നിവരാണ് മരിച്ചത്. വളപട്ടണം സ്വദേശി നൗഷാദ് (54), കണ്ണപുരം സ്വദേശി പവിത്രൻ (73) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ കണ്ണപുരം പാലത്തിന് സമീപം ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് കോഴിക്കോട് മുക്കത്തേക്ക് വന്ന പിക്കപ്പ് വാൻ കണ്ണപുരം പാലം ഇറക്കത്തിലുള്ള വളവിൽ തട്ടുകടയ്ക്ക് സമീപം സംസാരിച്ചിരുന്ന ടാക്സി ഡ്രൈവറായ നൗഫലിനെയും അബ്ദു സമദിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ തട്ടുകട തകർത്തശേഷം പോസ്റ്റിലിടിച്ചു നിന്നു. നൗഫൽ സമീപത്തെ കടയുടെ ഷട്ടറിലേക്കാണ് തെറിച്ചു വീണത്. സ്കൂട്ടറിലിരുന്ന അബ്ദുസമദിനെ നാലുമീറ്ററോളം പിക്കപ്പ് വാൻ വലിച്ചുകൊണ്ടു പോയി. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു.
അപകടത്തിൽ നാല് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോടാക്സിക്കും കേടുപാടുണ്ടായി.
നൗഫലിന്റെ ഭാര്യ കെ.ടി. ഷാനിബ. മക്കൾ: ഹിസാൻ, കെൻസ (വിദ്യാർത്ഥികൾ). അബ്ദു സമദിന്റെ ഭാര്യ: വി.കെ. ഹലീമ. മക്കൾ: സാജിദ, ഷാക്കിർ, ഷഫീക്ക്, ആബിദ. മരുമക്കൾ: മൻസൂർ, ഷഫീക്ക്, ജസീല, റിഷാന. നൗഫലിന്റെ മൃതദേഹം കണ്ണപുരം ജുമാമസ്ജിദിലും അബ്ദു സമദിന്റേത് പാപ്പിനിശ്ശേരി വെസ്റ്റ് ജുമാമസ്ജിദിലും കബറടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |