ജനീവ : ലോകത്തെ മുൾമുനയിൽ നിറുത്തിയ കൊവിഡ് 19 മഹാമാരിയുടെ ഉത്ഭവ കേന്ദ്രം ശരിക്കും എവിടെ നിന്നാണെന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വവ്വാലുകളിൽ നിന്ന് വുഹാൻ വെറ്റ് മാർക്കറ്റിലേക്കും അവിടെ നിന്ന് മനുഷ്യനിലേക്കും വൈറസ് എത്തിപ്പെട്ടെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.
എന്നാൽ ആദ്യം മുതൽ, കൊവിഡിന് കാരണക്കാരായ സാർസിനോട് ( സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) സാദൃശ്യമുള്ള കൊറോണ വൈറസ് ( SARS CoV-2 ) ചൈനയുടെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ നിന്ന് അബദ്ധത്തിൽ ചോർന്നതാണെന്ന അഭ്യൂഹം ശക്തമായി തുടരുന്നുണ്ട്. ഇതേ അഭ്യൂഹത്തിൽ ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസിസും വിശ്വസിക്കുന്നതായി റിപ്പോർട്ട്.
കൊവിഡ് ഉത്ഭവത്തിന് ഏറ്റവും സാദ്ധ്യതയുള്ള വിശദീകരണം വുഹാൻ ലാബിലുണ്ടായ വിനാശകരമായ ഒരു അപകടമായിരിക്കാമെന്ന് ടെഡ്രോസ് ഒരു മുതിർന്ന യൂറോപ്യൻ രാഷ്ട്രീയ നേതാവിനോട് അടുത്തിടെ പറഞ്ഞതായി ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. വുഹാൻ ലാബിൽ വിവിധ തരം കൊറോണ വൈറസുകളെ സൂക്ഷിച്ച് പഠനവിധേയമാക്കിയിരുന്നു.
അതേ സമയം, കൊവിഡ് ഉത്ഭവം സംബന്ധിച്ച എല്ലാ അനുമാനങ്ങളും പഠനവിധേയമാക്കുകയാണെന്നാണ് ഡബ്ല്യു.എച്ച്.ഒ ഇതുവരെ പരസ്യമായി പറഞ്ഞിട്ടുള്ളത്. 2019 അവസാനമാണ് ചൈനയിൽ കൊവിഡ് വ്യാപിക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നത്. പകർച്ചവ്യാധികൾക്കും മഹാമാരികൾക്കും കാരണമായേക്കാവുന്ന രോഗാണുക്കളെ സംബന്ധിച്ച് പഠിക്കാൻ 27 അംഗ വിദഗ്ദ്ധ ടീം ഡബ്ല്യു.എച്ച്.ഒ കഴിഞ്ഞ വർഷം രൂപീകരിച്ചിരുന്നു.
കൊവിഡ് ഉത്ഭവത്തെ പറ്റി നിർണായക തെളിവുകളൊന്നും ലഭിച്ചില്ലെന്ന് സയന്റിഫിക് അഡ്‌വൈസറി ഗ്രൂപ്പ് ഫോർ ദ ഒറിജിൻസ് ഒഫ് നോവൽ പതോജൻസ് ( എസ്.എ.ജി.ഒ ) എന്ന ഈ ടീം പ്രാഥമിക അന്വേഷണത്തിൽ അറിയിച്ചിരുന്നു. കൊവിഡ് എങ്ങനെ ആരംഭിച്ചെന്ന് മനസിലാക്കാനുള്ള കൃത്യമായ ഡേറ്റ ലഭ്യമല്ലെന്ന് ടീം വ്യക്തമാക്കുന്നു.
വ്യക്തമായ തെളുവുകൾ ലഭ്യമാകുന്നത് വരെ നിലവിലുള്ള എല്ലാ കൊവിഡ് ഉത്ഭവ സിദ്ധാന്തങ്ങളും ചർച്ചയിലുണ്ടാകുമെന്നും ആദ്യ കേസ് കണ്ടെത്തിയ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹകരണം അതിന് അനിവാര്യമാണെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചിരുന്നു. കൊവിഡിന്റെ പ്രാരംഭഘട്ടത്തിൽ രോഗവ്യാപനം മറച്ചുവച്ചതും വിവരങ്ങൾ കൈമാറാൻ വിമുഖ കാണിച്ചതും ചൈനയ്ക്കെതിരെ ആഗോളതലത്തിൽ ശക്തമായ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |