ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായി ഗോപാൽകൃഷ്ണ ഗാന്ധി വന്നേക്കും. ഗോപാൽകൃഷ്ണ ഗാന്ധിയുമായി ശരത് പവാർ സംസാരിച്ചിരുന്നു. സമവായം ഉണ്ടെങ്കിൽ മത്സരിക്കാം എന്ന സൂചനയാണ് ഗോപാൽകൃഷ്ണ ഗാന്ധി നൽകിയത്. അതേസമയം, നവീൻ പട്നായിക്കിന്റെ പിന്തുണയും ശരത് പവാർ തേടിയിട്ടുണ്ട്. നാളെ രണ്ടരയോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാക്കൾ അറിയിച്ചത്.
രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷം പരിഗണിച്ചിരുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീർ മോശം സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ തന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമാണെന്നും പേര് നിർദേശിച്ച മമതാ ബാനർജിക്കും മുതിർന്ന നേതാക്കൾക്കും നന്ദിയെന്നും ഫറൂഖ് അബ്ദുള്ള അറിയിച്ചു. സ്ഥാനാർത്ഥിയായി പ്രതിപക്ഷം പ്രധാനമായും പരിഗണിച്ചിരുന്ന എൻസിപി നേതാവ് ശരത് പവാർ മത്സരിക്കാനില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. സമവായ സ്ഥാനാർത്ഥി എന്നതിൽ ബിജെപിയിൽ നിന്ന് അനുകൂല നീക്കം ഇല്ലാതിരുന്നതും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പവാറിന്റെ പിന്മാറ്റം. സീതാറാം യെച്ചൂരിയെയും ഡി രാജയെയും പവാർ നേരിട്ട് കണ്ട് നിലപാടറിയിക്കുകയായിരുന്നു. പകരം ഗുലാം നബി ആസാദിന്റെ പേരും അദ്ദേഹം നിർദേശിച്ചിരുന്നു.
പിന്നീട് രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ മമതാ ബാനർജി വിളിച്ച യോഗത്തിലും പവാർ നിലപാട് അറിയിച്ചു. ശരത് പവാറിന്റെ പിന്മാറ്റത്തോടെ, അടുത്ത് പരിഗണനയിൽ ഉണ്ടായിരുന്നത് ഫറൂഖ് അബ്ദുള്ളയുടെയും ഗോപാൽകൃഷ്ണ ഗാന്ധിയുടെയും യശ്വന്ത് സിൻഹയുടെയും പേരുകളായിരുന്നു. ഫറൂഖ് അബ്ദുള്ള കൂടി പിൻവാങ്ങിയതോടെ ഗോപാൽകൃഷ്ണ ഗാന്ധിയിലേക്ക് പ്രതിപക്ഷം എത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |