വൈക്കം. കയറിനെ കരകയറ്റാൻ അടിയന്തര നടപടി വേണമെന്ന ആവശ്യമുയരുന്നു. കയർ വ്യവസായത്തെ നിയന്ത്റിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസിയായ കയർ ബോർഡ് ഈ വ്യവസായത്തെ സഹായിക്കാൻ തയ്യാറാവുന്നില്ലെന്നാണ് കയർ വ്യവസായ സഹകരണ സംഘം ഭാരവാഹികളും തൊഴിലാളികളും ആരോപിക്കുന്നത്. കേന്ദ്ര ഫണ്ട് വിനിയോഗിച്ച് വൻകിടക്കാർ നൂതനയന്ത്റങ്ങൾ സ്ഥാപിക്കുകയും അതിന്റെ ഗുണഫലങ്ങൾ നേടുകയും ചെയ്യുമ്പോൾ സാധാരണ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്നില്ല.
ആറു വർഷം മുമ്പ് ചകിരിയുടെ കുത്തക ഉണ്ടായിരുന്ന തമിഴ്‌നാട് വില വർദ്ധിപ്പിച്ചപ്പോൾ ഇപ്പോഴത്തേതിനു സമാനമായ പ്രതിസന്ധി കേരളത്തിലെ കയർമേഖല നേരിട്ടിരുന്നു. അന്ന് ഒരു കിലോ ചകിരിക്ക് 30 രൂപ വരെയായി . അന്ന് സംസ്ഥാന കയർ വകുപ്പുമന്ത്റിയായിരുന്ന ഡോ.തോമസ് ഐസക്കിന്റ ശക്തമായ ഇടപെടലിന്റെ ഫലമായി പ്രാദേശികമായി പച്ച തൊണ്ട് സമാഹരിച്ച് തല്ലി ചകിരിയാക്കാൻ സഹകരണ സംഘങ്ങൾക്കും മറ്റും ഡീഫൈബറിംഗ് യൂണിറ്റുകളും കയർ പിരിക്കുന്നതിന് ഓട്ടോമാറ്റിക്ക് സ്പിന്നിഗ് മില്ലുകളും ലഭ്യമാക്കി. ഇതോടെ 200 കിലോ കയർ പിരിച്ചിരുന്ന സംഘങ്ങളിൽ 1500 കിലോവരെ ഉത്പാദനം ഉയർന്നു. ഇതോടെ തമിഴ്നാടിന് ചകിരി വില കുറക്കേണ്ടി വന്നു. ഇപ്പോൾ ഒരു കിലോ ചകിരി 15 രൂപയ്ക്കാണ് തമിഴ്‌നാട്ടിൽ നിന്ന് ലഭിക്കുന്നത്. അന്നത്തെ പോലെ ശക്തമായ ഇടപെടൽ ഇപ്പോഴും ഉണ്ടാകണമെന്ന ആവശ്യവും തൊഴിലാളികൾ ഉയർത്തുന്നു.
7500 ഓളം തൊഴിലാളികളുണ്ടായിരുന്ന വൈക്കത്ത് ഇപ്പോൾ 3000 ഓളം തൊഴിലാളികൾ മാത്റമാണുള്ളത്. യന്ത്റങ്ങളെ കൂടുതലായി ആശ്രയിക്കാത്തതാണ് കേരളത്തിൽ കയറിന്റ ഉത്പാദന ചെലവ് വർദ്ധിക്കാൻ ഇടയാക്കുന്നത്. കേരളത്തിലെ തൊണ്ടു തല്ലുന്ന ഒരു ഡീഫൈബറിംഗ് യൂണിറ്റിൽ നാലു പേർ പണിയെടുത്താണ് 4000 ത്തോളം തൊണ്ടുതല്ലുന്നത്. അതേസമയം തമിഴ് നാട്ടിൽ ഒന്നര ലക്ഷം രൂപ വില വരുന്ന, ഒരാൾക്ക് പ്രവർത്തിപ്പിക്കാവുന്ന യന്ത്റത്തിൽ 6000 തൊണ്ട് തല്ലി ചകിരിയാക്കുന്നുണ്ട്. ഒരാളുടെ കൂലി ചെലവിൽ തമിഴ്‌നാട്ടിൽ തൊണ്ട് തല്ലൽ സാദ്ധ്യമാകുമ്പോൾ കേരളത്തിൽ അതിന് നാലുപേർക്ക് വേതനം നൽകേണ്ടി വരുന്നു. നൂതന യന്ത്റങ്ങൾ ലഭ്യമാക്കുന്നതിന് ഉദാരമായ ഇടപെടലുണ്ടായാലേ കേരളത്തിലെ കയർ മേഖലയെ സംരക്ഷിക്കാനാകൂ.
വൈക്കത്തെ തൊഴിലാളികൾ. 3000.
ആദ്യകാലത്തുണ്ടായിരുന്നത്. 7500.
കയർ തൊഴിലാളിയായ നാരായണൻ പറയുന്നു.
കയർബോർഡിന്റ സഹായം വൻകിടക്കാർക്ക് പുറമെ കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുമെങ്കിൽ കയർ പിരിച്ച് ഉപജീവനം നടത്തുന്ന നിർദ്ധന തൊഴിലാളികൾക്ക് ഏറെ സഹായകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |