വാഷിംഗ്ടൺ: യു.എസിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പിൽ 15 വയസുകാരൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് മെട്രോപ്പൊളിറ്റൻ പൊലീസ് മേധാവി അറിയിച്ചു. ഒന്നിലധികം അക്രമികൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്.
വൈറ്റ് ഹൗസിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വാഷിംഗ്ടൺ ഡി.സിയിലെ ഫോർട്ടീൻത് ആൻഡ് യു
സ്ട്രീറ്റ് നോർത്ത് വെസ്റ്റിലാണ് വെടിവയ്പുണ്ടായത്. സംഗീത പരിപാടിക്കിടെ ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അനുമതിയില്ലാതെയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.
അടിക്കടി വെടിവയ്പ് നടക്കുന്ന പശ്ചാത്തലത്തിൽ തോക്കുവാങ്ങാനുള്ള പ്രായപരിധി 18 ൽ നിന്ന് 21 ആയി ഉയർത്തേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. കുട്ടികളുടെയും മറ്റും സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശവും അദ്ദേഹം നൽകി.
മേയ് 24 ന് ടെക്സസിലെ ഉവാൾഡെയിലുള്ള റോബ് എലിമെന്ററി സ്‌കൂളിലുണ്ടായ വെടിവയ്പിൽ 19 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. 2018ൽ ഫ്‌ളോറിഡയിലെ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ട സംഭവത്തിനുശേഷം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു ഇത്. മേയ് 31ന് ന്യൂ ഓർലീയൻസിൽ ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവയ്പിൽ വൃദ്ധ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂൺ ഒന്നിന് ഒക്‌ലഹോമയിലെ ടൽസ നഗരത്തിലെ ആശുപത്രി കാമ്പസിലുണ്ടായ വെടിവയ്‌പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |