ബെംഗളൂരു: ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനിടെ ടീം ഡഗ്ഒൗട്ടിൽ സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ച ഇന്ത്യൻ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിനെതിരേ വിമർശനം.
ഞായറാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരം 21 പന്തുകൾ മാത്രം എറിഞ്ഞപ്പോഴേക്കും മഴമൂലം ഉപേക്ഷിച്ചിരുന്നു. പിച്ച് കവർ ചെയ്യാനായി മൈതാനത്തുണ്ടായിരുന്ന ഗ്രൗണ്ട്‌സ്മാന്മാരിൽ ഒരാൾ മഴയുടെ ഇടവേളയ്ക്കിടെ ഋതുരാജിന് സമീപത്തേക്ക് എത്തുകയും സെൽഫി എടുത്തോട്ടെ എന്ന് ആവശ്യപ്പെട്ട് താരത്തിന് സമീപം ഇരിക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തോടുള്ള ഋതുരാജിന്റെ പെരുമാറ്റം സൗഹാർദ്ദപരമായിരുന്നില്ല. ഇയാളെ കൈകൊണ്ട് തള്ളി നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ട താരം സെൽഫിക്കായി അയാളുടെ ഫോണിലേക്ക് നോക്കുക പോലും ചെയ്തില്ല. കുറച്ചുനേരം അവിടെയിരുന്ന ഗ്രൗണ്ട്‌സ്മാനോട് ഋതുരാജ് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.
ഈ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയില്‍ കടുത്ത വിമർശനമാണ് താരത്തിനെതിരേ ഉയരുന്നത്. അതേസമയം കൊവിഡ് കാരണമാണ് ഋതുരാജ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നും വാദമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |