കണ്ണൂർ: ഫണ്ട് തട്ടിപ്പ് തെളിവോടെ ചൂണ്ടിക്കാണിച്ചതിന് പാർട്ടി നടപടിക്ക് വിധേയനായി പൊതു പ്രവർത്തനം അവസാനിപ്പിച്ച പയ്യന്നൂർ മുൻ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള സി.പി.എം നീക്കം പാളി. തീരുമാനത്തിൽ മാറ്റമില്ലെന്ന് അനുനയ ചർച്ചയ്ക്ക് പാർട്ടി ജില്ലാ നേതൃത്വം ചുമതലപ്പെടുത്തിയ പി.ജയരാജനെ കുഞ്ഞികൃഷ്ണൻ അറിയിച്ചു.
പയ്യന്നൂർ ഖാദി സെന്ററിലെ പി.ജയരാജന്റെ ഓഫീസിൽ നടത്തിയ ചർച്ച ചർച്ച പത്തു മിനിട്ട് മാത്രമാണ് നീണ്ടത്. നിലപാട് മാദ്ധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. തിരിമറിയിൽ ആരോപണം നേരിടുന്ന ടി.ഐ.മധുസൂദനൻ എം.എൽ.എ യ്‌ക്കെതിരെ ശക്തമായ നടപടിവേണമെന്ന ആവശ്യത്തിലാണ് കുഞ്ഞികൃഷ്ണൻ. മധുസൂദനനെ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നു ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുക മാത്രമാണ് ചെയ്തത്. ഇത് പര്യാപ്തമല്ല.
കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടിക്ക് പിന്നാലെ പാർട്ടിയിൽ അമർഷം രൂക്ഷമാണ്. പ്രവർത്തകരും അനുഭാവികളും പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് കൂട്ടത്തോടെ ലെഫ്റ്റ് അയി. പലരും പ്രൊഫൈൽ ഫോട്ടോയായി കുഞ്ഞികൃഷ്ണന്റെ ചിത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വിഷയം പയ്യന്നൂരിൽ പാർട്ടിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് പി.ജയരാജനെ അനുനയ നീക്കത്തിന് നിയോഗിച്ചത്.
'കുഞ്ഞികൃഷണനുമായി മദ്ധ്യസ്ഥ ചർച്ച നടന്നിട്ടില്ല. സി.പി.എമ്മിൽ മദ്ധ്യസ്ഥ ചർച്ച നടത്തുന്ന രീതിയില്ല. സംഘടനാ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയാണ്".
- പി. ജയരാജൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |