SignIn
Kerala Kaumudi Online
Friday, 19 April 2024 11.49 PM IST

ജീവന്റെ വില മറന്നു,​ വൃക്കരോഗി മരിച്ചു,​ ഗുരുതര വീഴ്ച തലസ്ഥാന മെഡിക്കൽ കോളേജിൽ

kk

 എത്തിച്ച വൃക്ക 4 മണിക്കൂർ വച്ച് താമസിപ്പിച്ചു

രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

വീഴ്ച പുറത്തുകൊണ്ടുവന്നത് കേരളകൗമുദി

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്കകൾ മിന്നൽ വേഗത്തിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കാേളേജ് ആശുപത്രിയിൽ എത്തിച്ചിട്ടും ഡോക്ടർമാരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച കാരണം ശസ്ത്രക്രിയ പരാജയപ്പെടുകയും രോഗി മരിക്കുകയും ചെയ്തത് കേരളത്തിന് തീരാക്കളങ്കമായി.

നാലു മണിക്കൂറിലേറെ വൃക്കയുമായി ഡോക്ടർമാരെ കാത്തിരിക്കേണ്ടിവന്ന ദുരവസ്ഥ ഇന്നലെത്തന്നെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. നെഫ്രാേളജി, യൂറോളജി ഡിപ്പാർട്ടുമെന്റുകളുടെ ഗുരുതര വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

തിരുവനന്തപുരം കാരക്കോണം അണിമംഗലത്ത് സുരേഷ്‌കുമാറിനാണ് (62) വൃക്ക മാറ്റിവയ്ക്കലിനുശേഷം ജീവൻ നഷ്ടമായത്. ധനുവച്ചപുരം ഐ.ടി.ഐയിലെ റിട്ട.അദ്ധ്യാപകനാണ്. ഇരു വൃക്കകളും തകരാറിലായതോടെ അഞ്ചുവർഷമായി മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു.

എറണാകുളം രാജഗിരി ആശുപത്രിയിൽ ശനിയാഴ്ച രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ച രോഗിയുടെ വൃക്ക ഏറ്റുവാങ്ങാൻ ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ മെഡിക്കൽ സംഘം പോയിരുന്നു. വീട്ടിലായിരുന്ന സുരേഷ്‌കുമാറിനെ നിർദേശം ലഭിച്ച പ്രകാരം ഞായറാഴ്ച പുലർച്ചെ നാലു മണിക്കു മുമ്പുതന്നെ മെഡിക്കൽ കാേളേജിൽ എത്തിച്ചു.

പൊലീസ് ഒരുക്കിയ ഗ്രീൻ ചാനൽ പാതയിലൂടെ ഉച്ചയ്ക്ക് 2.45ന് കൊച്ചിയിൽ നിന്ന് കുതിച്ച ആംബുലൻസ് വൈകിട്ട് 5.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി.

വൃക്ക തീയേറ്ററിലെത്തിക്കാൻ ലിഫ്ട്പോലും സജ്ജമാക്കിയിരുന്നില്ല. ഒരുക്കം നടത്താതിരിക്കുകയും മുഖ്യ ഡോക്ടർമാർ എത്താൻ നാലു മണിക്കൂറാേളം വൈകുകയും ചെയ്തതിനാൽ രാത്രി 9.30നാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ശരീരത്തിൽ നിന്ന് വേർപെടുത്തിയ വൃക്കകൾ 10 മണിക്കൂറിനകം വച്ചു പിടിപ്പിക്കണമെന്നാണ് വിദഗ്ദ്ധ മതം. ഇവിടെ ശസ്ത്രക്രിയ തുടങ്ങിയപ്പോൾ എട്ടു മണിക്കൂറിലേറെ കഴിഞ്ഞിരുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. ഇന്നലെ രാവിലെ 11.40ന് മരണം സംഭവിച്ചു. പോസ്റ്റുമാേർട്ടം ഇന്ന് നടക്കും. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

ഭാര്യ: ബിന്ദു, മക്കൾ: അപർണ, അഞ്ജന മരുമക്കൾ: അച്ചു, ഗൗരിശങ്കർ. സുരേഷ് കുമാർ കാരക്കോണം എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറിയാണ്.

` സംഭവം അന്വേഷിക്കാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് .'

-അനി

( മരിച്ച സുരേഷ് കുമാറിന്റെ ബന്ധു )

`ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകരുത്.'

- വീണാ ജാേർജ്

ആരോഗ്യമന്ത്രി

പെട്ടിയുമായി ആരോ ഓടിയെന്ന് മന്ത്രി

ആംബുലൻസ് എത്തിയപ്പോൾ അവയവം അടങ്ങുന്ന പെട്ടിയുമെടുത്ത് പുറത്തുള്ള രണ്ടു പേർ ഓടിയത് അന്വേഷിക്കണമെന്നാണ് ആശുപത്രി അധികൃതർ മന്ത്രിക്ക് നൽകിയിരിക്കുന്ന പരാതി. ജീവനക്കാർ എത്താത്തതിനെ തുടർന്ന് മെഡി. കോളേജ് സ്വദേശിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അരുണും കൂട്ടുകാരനുമാണ് പെട്ടി ഓപ്പറേഷൻ തീയേറ്ററിൽ എത്തിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ അനസ് പറഞ്ഞു. ഡോക്ടർമാരും പിന്നാലെ ഓടി. ഇത്തരം സാഹചര്യങ്ങളിൽ അരുൺ ആവശ്യമായ സഹായം ചെയ്യാറുണ്ട്.

സസ്പെൻഷനിലായത് വകുപ്പ് മേധാവിമാർ

നടപടികൾ ഏകോപിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് യൂറോളജി,നെഫ്രോളജി വകുപ്പ് മേധാവിമാരായ വാസുദേവൻ പോറ്റിയെയും ജേക്കബ് ജോർജിനെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമഗ്ര അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായി മന്ത്രി വീണാജോർജ് അറിയിച്ചു.

കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ നാലാഴ്ചക്കകം റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDNEY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.