കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ അനധികൃത കെട്ടിടങ്ങൾക്ക് നിയമവിരുദ്ധമായി നമ്പർ നൽകിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.
കമ്മിഷണറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് ടൗൺ പൊലീസാണ് വ്യാജ രേഖ നിർമ്മാണം, ഐ.ടി വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിരിക്കുന്നത്. നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ബേപ്പൂർ സോണൽ ഓഫീസ് പരിധിയിലെ ക്രമക്കേട് ബേപ്പൂർ പൊലീസ് അന്വേഷിക്കും.
കോർപ്പറേഷൻ പരിധിയിലെ കെട്ടിടങ്ങളുടെ വസ്തു നികുതി നിർണയ വിവരങ്ങൾ എൻട്രി ചെയ്ത് സൂക്ഷിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ ഓൺലൈൻ സോഫ്റ്റ് വെയറായ 'സഞ്ചയ'യിൽ ജീവനക്കാർക്ക് അനുവദിച്ച ലോഗിൻ വിവരങ്ങളാണ് ദുരുപയോഗം ചെയ്തത്. നഗരത്തിലെ ആറ് കെട്ടിടങ്ങൾക്കാണ് ഇത്തരത്തിൽ നമ്പർ അനുവദിച്ചതായി കണ്ടെത്തിയത്. കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുകയും ഡിജിറ്റൽ സിഗ്‌നേച്ചർ ചെയ്ത് നികുതി സ്വീകരിച്ചതായും കണ്ടെത്തിയിരുന്നു. നഗരത്തിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ നമ്പർ നൽകിയെന്ന ആരോപണവും പൊലീസ് പരിശോധിക്കും.
ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസർ , കോഴിക്കോട് ഓഫീസ് സൂപ്രണ്ട് , റവന്യൂ ഇൻസ്‌പെക്ടർ എന്നിവരെ കോർപ്പറേഷൻ സെക്രട്ടറി സസ്‌പെൻഡ് ചെയ്തിരുന്നു. ലോഗിൻ ദുരുപയോഗം ചെയ്യപ്പെടുന്നതായി കാണിച്ച് ഏഴുമാസം മുമ്പ് പരാതി നൽകിയ ജിവനക്കാരെയടക്കം സസ്പെൻഡ് ചെയ്തതിൽ ജീവനക്കാർ പ്രതിഷേധത്തിലാണ്. സോഫ്റ്റ് വെയറിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും വീഴ്ച മറച്ചുവയ്ക്കാനാണ് സെക്രട്ടറി തിടുക്കപ്പെട്ട് സസ്പെൻഷൻ നടപടികൾ സ്വീകരിച്ചതെന്നുമാണ് ജീവനക്കാരുടെ ആരോപണം. ഇന്നലെ ആരംഭിച്ച ജീവനക്കാരുടെ പ്രതിഷേധ സമരം ഇന്നും തുടരും. നാളെ കൂട്ട അവധിയെടുക്കാനാണ് തീരുമാനം. അതിനിടെ കോർപ്പറേഷനിൽ അടുത്തിടെ നൽകിയ കെട്ടിടങ്ങളുടെ അനുമതി സംബന്ധിച്ച് കോർപ്പറേഷൻ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. അഡിഷണൽ സെക്രട്ടറി മനോഹറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കെട്ടിട നമ്പർ വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭം കടുപ്പിക്കുകയാണ്. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |