മലപ്പുറം: പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശം പെരുകുമ്പോഴും നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കാത്തത് കർഷകർക്ക് ഇരുട്ടടിയിയാവുന്നു. വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അടക്കം നഷ്ടപരിഹാരം കുടിശ്ശികയാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് നഷ്ടപരിഹാരം ലഭിക്കുന്നത് വൈകാൻ കാരണം. ഈ വർഷം മേയിൽ മാത്രം 15 കോടിയിലധികം രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം തന്നെ പൂർണ്ണമായും വിതരണം ചെയ്തിട്ടില്ല. കൃഷി വകുപ്പിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 1.01 കോടി രൂപയാണ് ജില്ലയ്ക്ക് ലഭിച്ചത്. മുൻവർഷത്തെ കുടിശ്ശിക തന്നെയുണ്ട് എന്നതിനാൽ ഈ തുക ഒന്നിനും പര്യാപ്തമാവില്ല. ഘട്ടംഘട്ടമായാണ് നഷ്ടപരിഹാരം നൽകുന്നതെന്നും വൈകാതെ കൂടുതൽ ഫണ്ട് ലഭ്യമാവുമെന്നും ജില്ലാ കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയ്ക്ക് പിന്നാലെ അടിക്കടി ഉണ്ടാവുന്ന കൃഷി നാശം കർഷകരെ കടക്കെണിയിലേക്കാണ് തള്ളിവിടുന്നത്. അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയും കാറ്റും വാഴ, നെൽ കർഷകർക്കാണ് വലിയ പ്രഹരമുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |