പുതുക്കാട് : ജിജിത്തിന്റെ മസ്തിഷ്‌ക മരണം അറിഞ്ഞതോടെ അവയവങ്ങൾ അഞ്ച് പേരുടെ ജീവനെങ്കിലും രക്ഷിക്കുമെന്ന തെല്ല് ആശ്വാസത്തിനിടെ വൃക്ക വെച്ചു പിടിപ്പിച്ച രോഗി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചെന്ന വാർത്ത നന്തിപുലത്തെ വീട്ടുകാർക്കും നൊമ്പരമായി.
വാവ എന്നാണ് നാട്ടിൽ മുഴുവൻ പേരും വിളിച്ചിരുന്നത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു ജിജിത്തിന്റെ സംസ്‌കാരം. നന്തിപുലം ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ജിജിത്തിനെ അവസാനമായി ഒരു നോക്കു കാണാൻ ഒഴുകിയെത്തി. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
സിവിൽ എൻജിനീയറിംഗിൽ ഡിപ്ലോമ നേടിയ ശേഷം ഗൾഫിൽ ഡ്രാഫ്റ്റ്മാനായി ജോലി നോക്കിയിരുന്ന ജിജിത്ത് പിതാവിന്റെ മരണത്തെ തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. നാട്ടിൽ ഹിറ്റാച്ചിയും ടിപ്പറുമായി ജീവിതം കരുപ്പിടിപ്പിക്കാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു കൊവിഡ് വരുത്തിയ മാന്ദ്യം. കൊവിഡിന്റെ നീരാളി പിടുത്തത്തിൽ നിന്നും കരകയറാനുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു വിയോഗം.
നിലവിൽ ചുള്ളിപറമ്പിൽ കുടുംബ ക്ഷേത്രം പ്രസിഡന്റാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി നാട്ടിലെ മുഴുവൻ ജനങ്ങളുമായി സൗഹ്യദത്തിലാണ് ജിജിത്ത് . ആർക്കും ഏത് സമയത്തും എന്ത് സഹായവും ചെയ്യാൻ മുന്നിലുള്ളയാളുമായിരുന്നു. നന്തിപുലം ഗ്രാമം ഇതുവരെ കാണാത്ത ജനക്കൂട്ടമായിരുന്നു ജിജിത്തിന്റെ സംസ്‌കാരത്തിനെത്തിയത്. കഴിഞ്ഞ 14 ന് രാത്രി പത്തോടെയാണ് ബൈക്കിൽ നിന്നും വീണ നിലയിൽ ജിജിത്തിനെ റോഡിൽ കണ്ടെത്തിയത്. ശരീരത്തിൽ ഒരിടത്തും ഒരു മുറിവും ഉണ്ടായിരുന്നില്ല. ബൈക്ക് വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെ കൊടകരയിലും, തുടർന്ന് ചാലക്കുടിയിലും സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നിട്ട് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത് ആലുവയിലെ രാജഗിരി ആശുപത്രിയിലായിരുന്നു. തുടർന്നാണ് അവയവദാനത്തിന് വീട്ടുകാർ സന്നദ്ധത അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |