കൊല്ലം: സൂര്യയോഗ ശീലമാക്കി ജീവിത സായാഹ്നം ഉല്ലാസമാക്കുകയാണ് 83 കാരനായ ബി.കെ.എം.പണിക്കർ. കഴിഞ്ഞ 16 വർഷമായി യോഗയിലൂടെ വാർദ്ധക്യ കാല പ്രശ്നങ്ങൾ അതിജീവിക്കുന്ന കൊല്ലംകാരുടെ കൂട്ടായ്മയിൽ പണിക്കരെ കൂടാതെ 20 പേരുണ്ട്.
രാവിലെ കൊല്ലം ആശ്രാമം മൈതാനിയിൽ എത്തിയാൽ യോഗയിലൂടെ ഊർജ്ജവും ആരോഗ്യവും നിലനിറുത്തി ഊഷ്മളമായ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന വയോജന സംഘത്തെ കാണാം. അറുപത് വയസ് കഴിഞ്ഞവരാണെല്ലാവരും. കൂട്ടത്തിൽ പ്രായക്കൂടുതൽ പണിക്കർക്കാണ്. ദിവസവും രാവിലെ 6.30ന് ആരംഭിക്കുന്ന യോഗ ഒരുമണിക്കൂർ നീളും. ആദ്യത്തെ 20 മിനിറ്റ് തിരുനെറ്റിയിൽ വെള്ളി നാണയം വച്ച് സൂര്യനഭിമുഖമായി കണ്ണു തുറന്നിരിക്കും. സൂര്യരശ്മികൾ കൂടുതലായി ശരീരത്തിലേക്ക് ആകർഷിക്കാൻ സൂര്യയോഗ ഫൗണ്ടേഷൻ തയ്യാറാക്കി നൽകിയതാണ് വെള്ളി നാണയം. അടുത്ത 10 മിനിറ്റ് കണ്ണടച്ചിരിക്കും. അതു കഴിഞ്ഞാൽ ആയാസം കുറഞ്ഞ വ്യായാമങ്ങൾ ചെയ്യും. ചെറിയ പ്രാർത്ഥനയോടെയാണ് ഓരോ ദിവസത്തെയും യോഗ അവസാനിക്കുക.
കേന്ദ്ര വാണിജ്യ വ്യസായ മന്ത്രാലയത്തിന് കീഴിൽ എക്സപോർട്ട് ഇൻസ്പെക്ഷൻ ഏജൻസിയിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച കൊല്ലം ശങ്കർ നഗർ അമൃതയിൽ ബി.കെ.എം പണിക്കർ 15 വർഷമായി യോഗ ചെയ്യുന്നു. മൂന്നു വർഷം മുമ്പ് ഭാര്യ ലളിത മരിച്ചു. ഹൃദ്രോഗിയായ പണിക്കർക്ക് മൂന്ന് ബ്ളോക്കുണ്ട്. ഡോക്ടർമാർ നിർദേശിച്ചതിനാൽ നീക്കം ചെയ്തില്ല. എങ്കിലും കാര്യമായ ശാരീരിക പ്രശ്നങ്ങളില്ല. യോഗയിലൂടെ ലഭിക്കുന്ന ഊർജ്ജമാണ് പണിക്കരുടെ ജീവിതം ഇപ്പോഴും ഉല്ലാസകരമായി നിലനിറുത്തുന്നത്.
ഞങ്ങൾ ഇരുപത് പേർ രാവിലെ ഒരുമിച്ചു കൂടും. പല വിധ രോഗങ്ങളും മാനസിക പ്രശ്നങ്ങളും ഉള്ളവരുണ്ട്. ഞങ്ങളുടെ ജീവിതം സന്തോഷകരമാണ്. യോഗ ഊർജ്ജവും ആരോഗ്യവും സൗഹൃദവും നൽകുന്നു.
കൊല്ലത്തെ യോഗ കൂട്ടായ്മക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |