തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ അനിത പുല്ലയിൽ ലോക കേരളസഭ നടന്ന നിയമസഭാ മന്ദിരത്തിനകത്ത് സുരക്ഷാ പരിശോധന മറി കടന്നെത്തിയത് എങ്ങനെയെന്ന അന്വേഷണം ചീഫ് മാർഷലിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.24ന് സ്പിക്കർ എം.ബി. രാജേഷിന് അന്വേഷണ റിപ്പോർട്ട് കൈമാറിയേക്കും.
ലോക കേരളസഭ നടന്ന ശങ്കരനാരായണൻ തമ്പി ഹാളിൽ അനിത പുല്ലയിൽ പ്രവേശിച്ചിട്ടില്ലെന്നാണ് നിഗമനം. ഓപ്പൺഫോറം നടന്ന സ്ഥലത്താണെത്തിയത്. നിയമസഭാ സമ്മേളനം നടക്കുന്ന ഹാളിലും, ശങ്കരനാരായണൻ തമ്പി ഹാളിലുമാണ് പ്രധാനമായും സി.സി ടി.വി സ്ഥാപിച്ചിട്ടുള്ളത്. നിയമസഭയുടെ ഇടനാഴികളിലില്ലെന്നതാണ് അന്വേഷണത്തിലെ വെല്ലുവിളി.
ഓപ്പൺ ഫോറത്തിനുള്ള പാസ് അനിതയുടെ കൈവശമുണ്ടായിരുന്നുവെന്നാണ്
സ്പീക്കറുടെ ഓഫീസിൽ നിന്നറിയിച്ചത്. അവരെത്തിയതിൽ സുരക്ഷാവീഴ്ചയുണ്ടായോ, ആർക്കൊപ്പമാണ് അവർ സഭയിലെത്തിയത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. ഓപ്പൺ ഫോറം നടന്ന പാർക്കിംഗ് ഏരിയയിൽ നിന്ന് സുരക്ഷാ ഗാർഡുകളെയും മെറ്റൽ ഡിറ്റക്ടറിലൂടെയുള്ള പരിശോധനയും മറികടന്നാണ് അനിത നിയമസഭയ്ക്കകത്തെത്തിയത്. വാതിൽ കയറിച്ചെല്ലുന്നത് വിശാലമായ ഇടനാഴിയിലേക്കാണ്. ഇടതുവശത്ത് മാദ്ധ്യമപ്രവർത്തകർക്കുള്ള പാസുകളും വാർത്താക്കുറിപ്പുകളും മറ്റും വിതരണം ചെയ്യുന്ന വിഭാഗമാണ്. തൊട്ടടുത്താണ് വാർത്താസമ്മേളന ഹാൾ. വലത്തേക്ക് അല്പം നടന്നാൽ ലോക കേരളസഭ നടന്ന ശങ്കരനാരായണൻ തമ്പി ഹാളായി. ഇടനാഴിയിൽ വച്ച് ആദ്യ ദിവസം തന്നെ അനിതയെ കണ്ട മാദ്ധ്യമപ്രവർത്തകരുണ്ട്. പലരുമായും സംസാരിച്ച് അവർ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു.മാദ്ധ്യമങ്ങൾ പിന്തുടർന്നപ്പോഴാണ് സഭ ടി.വിയുടെ ഓഫീസിനകത്തേക്ക് മാറിയത്. പിന്നീട് വാച്ച് ആൻഡ് വാർഡെത്തി പുറത്തേക്ക് കൊണ്ടു പോയി.
പ്രതിനിധികളുടെ പട്ടികയിൽ അനിത ഇല്ലായിരുന്നുവെന്നാണ് നോർക്ക വ്യക്തമാക്കിയത്. പക്ഷേ പ്രതിനിധി പട്ടിക നോർക്ക പുറത്തു വിട്ടിട്ടില്ല.സഭ ടി.വിയുടെ ഒ.ടി.ടി വേദി ഒരുക്കുന്ന ഏജൻസിയുടെ പ്രവർത്തകന്റെ കൂടെയാണ് അവരെത്തിയതെന്നാണ് പറയുന്നത്. തലസ്ഥാനത്തെ മുതിർന്ന മാദ്ധ്യമ പ്രവർത്തകന്റെ നേതൃത്വത്തിലുള്ളതാണ് ഈ ഏജൻസി.
അന്വേഷണം നടക്കുന്നു :സ്പീക്കർ
കട്ടപ്പന : അനിത പുല്ലയിൽ ലോക കേരളാസഭ നടന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് സ്പീക്കർ എം .ബി രാജേഷ് കട്ടപ്പനയിൽ പറഞ്ഞു.ആരെങ്കിലും അനധികൃതമായി കടന്നിട്ടുണ്ടോയെന്ന പരിശോധന നടക്കുകയാണ്.ഇതിന്റെ പേരിൽ ആരും ഉറക്കം കളഞ്ഞ് നടക്കേണ്ടതില്ലെന്നുംസമയമാകുമ്പോൾ എല്ലാം കൃത്യമായി അറിയിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |