ന്യൂഡൽഹി: കൊവിഡ് സൃഷ്‌ടിച്ച രണ്ടു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനം ഇന്ന്. രാജ്യത്തും വിദേശത്തും വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കർണ്ണാടകയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂരു കൊട്ടാര ഗ്രൗണ്ടിൽ 15,000 പേർക്കൊപ്പം യോഗ നടത്തും. സംസ്ഥാന മന്ത്രിമാർക്കൊപ്പം ആയുഷ് മന്ത്രി സർബാനന്ദ സോണോവാളും പങ്കെടുക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാർ 75 പ്രമുഖ സ്ഥലങ്ങളിലും യോഗാഭ്യാസത്തിന് നേതൃത്വം നൽകും.
യോഗ മാനവികതയ്‌ക്ക് എന്ന മുദ്രാവാക്യവുമായി 25 കോടിയിലേറെ പേർ ലോകമെങ്ങും ഇന്ന് യോഗദിനാഘോഷത്തിൽ പങ്കു ചേരുമെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ മൂന്നുമുതൽ രാത്രി 10മണി വരെ നീളുന്ന യോഗ ദിനാഘോഷങ്ങൾ ഫിജി, ബ്രിസ‌്ബെയ്‌ൻ, ഒാസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ തുടങ്ങി സാൻഫ്രാൻസിസ്‌കോ, യു.എസ്.എ, ടൊറന്റോ തുടങ്ങിയ രാജ്യങ്ങളിൽ സമാപിക്കും. 79 രാജ്യങ്ങളും ഐക്യരാഷ്‌ട്ര സഭയ്ക്കുകീഴിലുള്ള വിവിധ സംഘടനകളും അതത് സ്ഥലത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ യോഗ ദിനാഘോഷം സംഘടിപ്പിക്കും.
യോഗ ദിനം വിജയിപ്പിക്കാനും യോഗയെ കൂടുതൽ ജനകീയമാക്കാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
തിരുവനന്തപുരത്ത്
വി.മുരളീധരൻ
തിരുവനന്തപുരം പദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന യോഗാഭ്യാസത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകും. ഫോർട്ട് കൊച്ചിയിൽ നടക്കുന്ന യോഗാഭ്യാസത്തിൽ കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ജനറൽ വി.കെ.സിംഗ് പങ്കെടുക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്(കോയമ്പത്തൂർ വ്യോമസേനാ താവളം), ആഭ്യന്തര മന്ത്രി അമിത് ഷാ (ഡൽഹി), നിർമ്മല സീതാരാമൻ (ജന്ദർ മന്ദർ, ഡൽഹി) വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ (പുരാന ക്വില, ഡൽഹി), നിതിൻ ഗഡ്‌കരി (നാഗ്പൂർ), നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി (ചെങ്കോട്ട), അനുരാഗ് താക്കൂർ (ഹമീർപൂർ), പിയൂഷ് ഗോയൽ (മുംബയ് മറൈൻ ഡ്രൈവ്), റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് (കൊണാർക്ക് സൂര്യക്ഷേത്രം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |