SignIn
Kerala Kaumudi Online
Saturday, 20 April 2024 3.34 AM IST

ആരോഗ്യ വകുപ്പിൽ മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല, ഏറ്റവും മോശം വകുപ്പെന്ന് ചീഫ് സെക്രട്ടറി നേരത്തെ പറഞ്ഞതല്ലേയെന്ന് പ്രതിപക്ഷ നേതാവ്

vd-satheesan-veena-george

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കാലതാമസം വന്നതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോഗ്യ വകുപ്പിൽ മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. ചില ആളുകൾ ചേർന്ന് ആരോഗ്യ വകുപ്പ് ഹൈജാക്ക് ചെയ്‌തിരിക്കുകയാണ്. മൂന്ന് മണിക്കൂർ കൊണ്ട് ആലുവയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച അവയവം എടുത്ത് വയ്ക്കാൻ പോലും ആളുണ്ടായിരുന്നില്ല. പെട്ടി എടുത്ത് കൊണ്ട് ഓടാൻ ഡി.വൈ.എഫ്.ഐക്കാരനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

സോഷ്യൽ മീഡിയയിൽ പടം വരാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ഡോക്ടർമാർ ഈ അവയവം ഏറ്റുവാങ്ങി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോകേണ്ടതായിരുന്നു. എന്നാൽ ഓപ്പറേഷൻ തിയേറ്ററിൽ പോലും ഡോക്ടർമാർ ഉണ്ടായിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. മനുഷ്യ ജീവന് ഒരു വിലയും നൽകാത്ത തരത്തിൽ ആരോഗ്യ വകുപ്പ് തകർന്നിരിക്കുകയാണ്. ആരോഗ്യ വകുപ്പാണ് ഏറ്റവും മോശമായി പ്രവർത്തിക്കുന്നതെന്ന് നേരത്തെ ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സരേഷിനെ സ്വാധീനിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോട് കൂടിയാണ് പഴയകാല മാദ്ധ്യമ പ്രവർത്തകനെ ഉപകരണമാക്കി രണ്ട് എ.ഡി.ജി.പിമാർ ഇടനിലക്കാരായത്. മുഖ്യമന്ത്രിക്ക് എതിരായ മൊഴി പിൻവലിപ്പിക്കാനും പണം കൊടുത്ത് സ്വാധീനിക്കാനുമായിരുന്നു ശ്രമം. അതിനൊന്നും വഴങ്ങില്ലെന്ന് കണ്ടപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പിൻമാറ്റിക്കാൻ ശ്രമിച്ചു. മൊഴിക്കെതിരെ നിയമപരമായ മാർഗങ്ങളൊന്നും തേടാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. കേരളത്തിൽ കലാപാഹ്വാനം നൽകി ഈ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനാണ് സി.പി.എം ശ്രമിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിന് മുൻപ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. സ്വപ്ന ഇപ്പോൾ ബി.ജെ.പിയുടെ ഉപകരണമാണെന്നാണ് സി.പി.എം പറയുന്നത്. നേരത്തെ ഇവരെ കൊണ്ടു നടന്നത് ആരായിരുന്നു? ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും ലക്ഷക്കണക്കിന് രൂപ ശമ്പളം കിട്ടുന്ന ജോലിയിൽ നിയമിച്ചത് ഐടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ശിവശങ്കർ ഇപ്പോഴും സർക്കാരിന്റെ വിശ്വസ്‌തനായി ഒപ്പമുണ്ട്. മറ്റൊരു പ്രതിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് ഇപ്പോൾ പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? വെളിപ്പെടുത്തൽ നടത്താതിരിക്കാനാണ് ശിവശങ്കറിനെ സെറ്റിൽ ചെയ്തത്. സ്വപ്നയുടെ മൊഴി സംബന്ധിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN, OPPOSITION LEADER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.