കോട്ടയം. ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ സോളാറിലേക്ക് മാറ്റുന്നു. 2017 ജനുവരിയിൽ വൈക്കം- തവണക്കടവ് റൂട്ടിൽ തുടക്കമിട്ട സോളാർ ഫെറി സർവീസ് ലാഭകരമായതോടെയാണിത്. പത്ത് സോളാർ ബോട്ടുകൾ ഉടൻ ഇറക്കും. നിർമാണം അവസാന ഘട്ടത്തിലാണെന്ന് ഡയറക്ടർ ഷാജി വി.നായർ പറഞ്ഞു.
സോളാറിലേയ്ക്ക് മാറുമ്പോൾ മലിനീകരണതോതും ഡീസൽ ചെലവും കുറക്കാനാകും. ഡീസൽ സർവീസിന് 10000 രൂപ ചെലവാകുമ്പോൾ സോളാറിന് 500 രൂപയിൽ താഴെ മതി. 2020ൽ ആലപ്പുഴയിൽ ആരംഭിച്ച വേഗ 2 ബോട്ടിന് 56000 രൂപ പ്രതിദിനവരുമാനമുണ്ട്. 16000 രൂപയേ ചെലവുള്ളൂ. 120 സീറ്റുണ്ട്. 40 എ.സിയും 80 നോൺ എ.സിയും. പുന്നമട, പാതിരാമണൽ, തണ്ണീർമുക്കം, കുമരകം എന്നിവിടങ്ങൾ ചുറ്റി തിരികെ ആലപ്പുഴയിൽ എത്തുന്നതാണ് ഈ ടൂറിസം സർവീസ്. ടിക്കറ്റ് നിരക്ക് എ.സിക്ക് 600 രൂപയും നോൺ എ.സിക്ക് 400 രൂപയുമാണ്. രുചികരമായ ഭക്ഷണവും ലഭിക്കും.
കൊച്ചികായലിൽ ഓണക്കാലത്ത് സർവീസ് ആരംഭിക്കുന്നതിനായി രാജ്യത്തെ ആദ്യ സോളാർ ക്രൂയീസറിന്റെ നിർമാണം അവസാന ഘട്ടത്തിലാണ് . മറൈൻ ഡ്രൈവ് കേന്ദ്രീകരിച്ചാകും ഇത് സർവീസ് നടത്തുക. രണ്ടു നിലയിലുള്ള ബോട്ടിൽ 100 സീറ്റുണ്ട്. മുകളിൽ പുറം കാഴ്ച കാണാനും ആഘോഷപരിപാടി നടത്താനും സൗകര്യമുണ്ട്. മൂന്നര കോടിയോളമാണ് ചെലവ്.
കോട്ടയം സ്റ്റേഷൻ മാസ്റ്റർ നജീബ് പറയുന്നു.
കോട്ടയം- ആലപ്പുഴ റൂട്ടിൽ നിലവിൽ മൂന്ന് ബോട്ടാണുള്ളത്. കേടായ പൊക്കുപാലങ്ങൾ നന്നാക്കിയതോടെ യാത്രാ ദൈർഘ്യം കൂടുതലുള്ള പള്ളം പഴുക്കാനിലം വഴിയല്ലാതെ കാഞ്ഞിരം വെട്ടിക്കാട്ട് മുക്ക് വഴിയുള്ള സർവീസ് ആരംഭിച്ചു . ഇതോടെ വരുമാനവും വർദ്ധിച്ചു. ആലപ്പുഴ ചങ്ങനാശേരി റോഡ് നിർമാണം നടക്കുന്നത് ഗതാഗതതടസമായതോടെ ബോട്ടിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ഇതോടെയാണ് കുറഞ്ഞ സമയത്തിനുള്ളിൽ കോട്ടയത്ത് നിന്ന് ആലപ്പുഴ എത്താൻ കഴിയുന്ന വേഗ സർവീസ് ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |