SignIn
Kerala Kaumudi Online
Friday, 19 April 2024 10.57 PM IST

ജയിലിൽവച്ച് നെഞ്ച് വേദന അഭിനയിച്ചു: ആശുപത്രിയിൽനിന്ന് വിലങ്ങുമായി ഓടിയ പ്രതി 20 മിനിറ്റിനകം പിടിയിൽ

shemeer
പ്രതി ഷെമീർ

ആലുവ: ജയിലിൽവച്ച് നെഞ്ചുവേദന അഭിനയിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച പോത്ത് മോഷ്ടാവ് വിലങ്ങുമായി ഓടിയെങ്കിലും 20 മിനിറ്റിനകം നാട്ടുകാരുടെകൂടി സഹായത്തോടെ ജയിൽ ജീവനക്കാർ പിടികൂടി. അശോകപുരം കൊടികുത്തുമല പുത്തൻപുരയിൽ ഷമീറാണ് (37) ആലുവ സബ് ജയിൽ ജീവനക്കാരെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ പത്തോടെ ആലുവ ജില്ലാ ആശുപത്രിയിലാണ് സംഭവം.

അറവുശാല ജീവനക്കാരനായ ഷെമീറിനെ കന്നുകാലി മോഷണവുമായി ബന്ധപ്പെട്ടാണ് ആലുവ പൊലീസ് പിടികൂടി തിങ്കളാഴ്ച റിമാൻഡ് ചെയ്തത്. ഇന്നലെ രാവിലെമുതൽ ഇയാൾ നെഞ്ചുവേദന അഭിനയിച്ചു. തുടർന്ന് മറ്റ് രണ്ട് റിമാൻഡ് തടവുകാർക്കൊപ്പം മൂന്ന് ജയിൽ ജീവനക്കാർ ജില്ലാ ആശുപത്രിയിലെത്തിച്ചു. മൂവരുടെയും ഒരു കൈയിൽ വിലങ്ങുണ്ടായിരുന്നു. ആദ്യം ജീപ്പിൽനിന്നിറങ്ങിയ ഷെമീർ ആശുപത്രിക്ക് പിന്നിലേക്ക് ഓടി മോർച്ചറി ഭാഗത്തുകൂടെ പൈപ്പുലൈൻ റോഡിലേക്ക്കടന്നു. മറ്റ് രണ്ട് പ്രതികൾകൂടി ഉണ്ടായിരുന്നതിനാൽ ഷെമീറിനെ പിന്തുടർന്ന് ഒരു ജയിൽ ജീവനക്കാരൻ മാത്രമാണ് ഓടിയത്.

എം.എൽ.എ ഓഫീസിന് മുമ്പിലെത്തിയശേഷം പ്രതി എതിർവശത്തെ ഇന്ത്യൻ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂഗർഭ പാർക്കിംഗ് ഏരിയയിലേക്ക് കയറിയെങ്കിലും ആരുംകണ്ടില്ല. ഈ സമയം ഇതുവഴി മഫ്ടിയിലെത്തിയ ട്രാഫിക് പൊലീസുകാരൻ ഉൾപ്പെടെ തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ഇതിനിടയിൽ ജയിൽ ജീവനക്കാരിലൊരാൾ പ്രതി ഒളിച്ചിരുന്ന പാർക്കിംഗ് ഏരിയയിലും നോക്കി. വാഹനപാർക്കിംഗ് ഏരിയയാണെങ്കിലും കെട്ടിടത്തിന്റെ വേസ്റ്റുകളാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ വെളിച്ചവുമില്ല. സംഭവമറിഞ്ഞ് കൂടുതൽ ജയിൽ ജീവനക്കാരും നാട്ടുകാരുമെത്തിയശേഷം വീണ്ടും പാർക്കിംഗ് ഏരിയയിൽ പരിശോധിച്ചപ്പോഴാണ് സിമന്റ് ചാക്കുകൾക്കിടയിൽ നിന്ന് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കുശേഷം പ്രതിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.

ആലുവ, കളമശേരി ഭാഗങ്ങളിൽനിന്ന് എട്ട് കന്നുകാലികളെ മോഷ്ടിച്ച കേസിൽ ഇയാളും പ്രായപൂർത്തിയാകാത്തയാളുമാണ് പിടിയിലായത്. അഞ്ചെണ്ണത്തിനെ കശാപ്പ് ചെയ്ത് വില്പന നടത്തിയിരുന്നു. പകൽ കന്നുകാലികളെ കണ്ടുവച്ച് രാത്രി ഓട്ടോറിക്ഷയുമായെത്തി കൊണ്ടുപോകും. പുലർച്ചെ കശാപ്പ് ചെയ്ത് വിൽക്കും.

പരാതി ലഭിച്ചില്ലെന്ന് പൊലീസ്

റിമാൻഡ് പ്രതി ജില്ലാ ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ ജയിൽ അധികൃതരിൽനിന്ന് രേഖാമൂലം പരാതികളൊന്നും ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് ആലുവ സി.ഐ എൽ. അനിൽകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതിയെ ജയിൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടിയിരുന്നു.

ഉടൻ പിടിച്ചതിനാൽ പരാതി നൽകിയില്ലെന്ന് ജയിൽ സൂപ്രണ്ട്

ആശുപത്രിയിൽനിന്ന് പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉടൻ പിടികൂടിയതിനാലാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് ആലുവ സബ് ജയിൽ സൂപ്രണ്ട് സുരേഷ്ബാബു പറഞ്ഞു. രാവിലെ മുതൽ നെഞ്ചുവേദനയെന്ന് പറഞ്ഞതിനാലാണ് ആശുപത്രിയിലെത്തിച്ചത്.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.