കൊച്ചി: ഉൾനാടൻ ജലപാത വഴിയുള്ള കണ്ടെയ്‌നർ നീക്കത്തിന് തടസമായി കസ്റ്റംസിന്റെ സാങ്കേതിക കുരുക്കും. മൂന്നു വർഷത്തിനിടെ കോട്ടയത്തു നിന്ന് ജലപാത വഴി കൊച്ചിയിലെത്തിച്ചത് 16 കണ്ടെയ്‌നറുകൾ മാത്രം.
ദേശീയ ജലപാതകൾ വഴി ചരക്കുനീക്കം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കൊച്ചിയിൽ നിന്ന് കോട്ടയം തുറമുഖത്തേക്ക് കണ്ടെയ്‌നർ സർവീസ് ആരംഭിച്ചത്. 2019 മാർച്ച് 9ന് നാല് കണ്ടെയ്‌നറുകളുമായി കെ.പി.എ.ടി - ഒന്ന് ബാർജ് സർവീസ് ആരംഭിച്ചു. നാല് ട്രിപ്പുകളിൽ 16 ണ്ടെയ്‌നറുകൾ ജലപാതയിലൂടെ എത്തിച്ചതോടെ സർവീസ് നിലച്ചു. തുറമുഖത്തു നിന്ന് കണ്ടെയ്‌നർ അയയ്‌ക്കാൻ ഇലക്ട്രോണിക് ഡാറ്റാ ഇന്റർചേഞ്ച് ഇ.ഡി.ഐ) എന്ന സോഫ്റ്റ്‌വെയർ സംവിധാനമാണ് കസ്റ്റംസ് ഉപയോഗിക്കുന്നത്. ഗതാഗതരീതി ഇ.ഡി.ഐയിൽ രേഖപ്പെടുത്തണം. റോഡ്, റെയിൽവേ എന്നിവയാണ് സംവിധാനത്തിലുള്ളത്. ജലഗതാഗതമില്ല. ബാർജിന്റെ വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനമില്ലാത്തതുമൂലം ജലപാത വഴി കണ്ടെയ്‌നർ അയയ്ക്കൽ മുടങ്ങി.
കസ്റ്റംസ്, ഷിപ്പിംഗ് മന്ത്രാലയം, കൊച്ചി തുറമുഖം, ഉൾനാടൻ ജലഗതാഗത അതോറിറ്റി, സംസ്ഥാന സർക്കാർ എന്നിവയെ തടസം ധരിപ്പിച്ചു. കസ്റ്റംസ് ബോർഡ് നേരിട്ടെത്തി പ്രശ്നങ്ങൾ പഠിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.റോഡ് മാർഗമാണ് നിലവിൽ കോട്ടയത്തു നിന്ന് കണ്ടെയ്‌നർ കൊച്ചിയിലെത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 2000 കണ്ടെയ്‌നറുകൾ കൊച്ചിയിലെത്തിച്ചു. ജലപാത വഴിയായിരുന്നെങ്കിൽ ചെലവ് 40 ശതമാനം കുറയുമായിരുന്നു.
കൂറ്റൻ ബാർജ്
നിർമ്മിക്കും
കുരുക്ക് മാറിയാൽ ജലപാത സ്വീകരിക്കാൻ നടപടി ആരംഭിച്ചു. 24 കണ്ടെയ്‌നറുകൾ കയറ്റാവുന്ന ബാർജ് നിർമ്മിക്കും. ബാർജിന്റെ രൂപകല്പന പൂർത്തിയായി. ആറു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 7.25 കോടിയാണ് ചെലവ്.
ജലപാത
നാട്ടകം, കോടിമത, തണ്ണീർമുക്കം, അരൂർ, വല്ലാർപാടം
യാത്രാസമയം : 7 മണിക്കൂർ
കയറ്റുമതി
റബർ മാറ്റ്, റബർ ഉത്പന്നങ്ങൾ, യന്ത്രങ്ങൾ, ഗോതമ്പ് പൊടി, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യവസ്തുക്കൾ
ഇറക്കുമതി
അച്ചടിക്കടലാസ്, സിമന്റ്, ക്ളിങ്കർ, അസംസ്കൃതവസ്തുക്കൾ
"കസ്റ്റംസ് തടസം നീങ്ങുന്നതിനൊപ്പം ,പുതിയ ബാർജ് കൂടി വന്നാൽ ജലപാത വൻതോതിൽ വിനിയോഗിക്കാൻ കഴിയും."
എബ്രഹാം വർഗീസ്
എം.ഡി,കോട്ടയം തുറമുഖം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |