പാറശാല: അന്തർദേശീയ യോഗ ദിനാഘോഷങ്ങൾക്കിടെ ധനുവച്ചപുരത്തുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ പാറശാല സ്റ്റേഷനിലെ രണ്ട് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4ഓടെ ധനുവച്ചപുരം പാർക്ക് ജംഗ്‌ഷന് സമീപത്തായിരുന്നു സംഭവം.
ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ യോഗ ദിനാഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എൻ.സി.സി കേഡറ്റ് ആദിത്യൻ എന്ന വിദ്യാർത്ഥിയെ ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തു. മർദ്ദനമേറ്റ ആദിത്യൻ തിരികെ കോളേജിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് എ.ബി.വി.പി വിഭാഗത്തിലെ വിദ്യാർത്ഥികളും ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികളും പരസ്പരം കല്ലെറിഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.
വിവരമറിഞ്ഞെത്തിയ പാറശാല പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനിടെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.
പാറശാല സ്റ്റേഷനിലെ എ.എസ്.ഐ വേലപ്പന് കൈയിൽ മുറിവേറ്റിട്ടുണ്ട്. പ്രൊബേഷനറി എസ്.ഐ ജിതിൻദാസിന് നെഞ്ചിലും വയറ്റിലും ക്ഷതമേറ്രു. പരിക്കേറ്റ ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികളും എസ്.എഫ്.ഐ പ്രവർത്തകരുമായ ആഷിക്,അശ്വന്ത് എന്നിവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരന്തരമായുള്ള സംഘർഷങ്ങളെ തുടർന്ന് സ്ഥിരമായി പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുള്ള ധനുവച്ചപുരം ഭാഗത്ത് ഇന്നലെ പൊലീസ് ഇല്ലായിരുന്നെന്നും കോളേജ് അധികൃതർ സംഭവം വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയതെന്നുമാണ് ആരോപണം.
കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി സ്ഥലത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊലീസിനെ മർദ്ദിച്ചതിന് വിദ്യാർത്ഥികൾക്കെതിരെയും, ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതിന് ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികൾക്കെതിരെയും, ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികളെ മർദിച്ചതിന് വി.ടി.എം.എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |