SignIn
Kerala Kaumudi Online
Thursday, 25 April 2024 7.50 PM IST

പഴമ നിലനിർത്തി അണിഞ്ഞൊരുങ്ങി ഓടത്തിൽ പള്ളി

oodathil-palli
നവീകരണം പൂർത്തിയാക്കിയ തലശ്ശേരി ഓടത്തിൽപള്ളി

തലശ്ശേരി: പൈതൃകനഗരത്തിന്റെ ഹൃദയഭാഗത്ത് മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഡച്ചുകാരിൽ നിന്നും വില കൊടുത്തു വാങ്ങിയ ഓടത്തിൽ ജുമാഅത്ത് പള്ളി നവീകരണം പൂർത്തിയാക്കി.ചൊവ്വാക്കാരൻമാരുടെ തലശ്ശേരിയിലെ പ്രതാപകാലത്താണ് തലശ്ശേരിയിലെ ആഢ്യ മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ള അവഹേളനത്തിന് മറുപടിയായി ചൊവ്വാക്കാരൻ മൂസ്സക്ക സ്വന്തമായി നിർമ്മിച്ചതാണ് ഓടത്തിൽ പള്ളി.
അഞ്ച് ഏക്കർ കരിമ്പിൻ തോട്ടത്തിന് നടുവിലാണ് അന്ന് മനോഹരമായ പള്ളി പണിതത്.
തിരുവിതാംകൂർ രാജാവിൽ നിന്ന് ലഭിച്ച തേക്കിൻ തടികളുപയോഗിച്ച് കേരളീയ വാസ്തുവിദ്യയിലായിരുന്നു പള്ളിയുടെ നിർമ്മാണം. ചെമ്പുതകിടുപയോഗിച്ചാണ് മേൽക്കൂര മേഞ്ഞത് . ക്ഷേത്ര ശിൽപ്പ ശൈലിയിൽ നിർമ്മിച്ച പള്ളിക്ക് പൊൻ വെള്ളി താഴികക്കുടങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും തർക്കത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു..ഇതിലേക്കായി നിർമ്മിക്കപ്പെട്ട താഴികക്കുടങ്ങൾ പള്ളിയുടെ മേൽക്കൂരയിൽ സ്ഥാപിക്കാതെ കണ്ണാടി പാണ്ടികശാലയിൽ സൂക്ഷിക്കപ്പെടുകയായിരുന്നു.

1806 ൽ മൂസ്സക്കയുടെ മരണാനന്തരം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പിൻഗാമിയായ കുഞ്ഞമ്മദ് കേയി സ്വർണ,​വെള്ളി താഴികക്കുടങ്ങൾ പള്ളിക്ക് മുകളിൽ സ്ഥാപിച്ചത്. ഗജവീരൻമാരുടെ അകമ്പടിയോടെ ആലവട്ടവും വെൺചാമരവുമൊക്കെയായാണ് ദഫ്, കോൽക്കളി,പാട്ട് എന്നിവയോടെയായിരുന്നത്രെ അന്ന് ഉത്സവാന്തരീക്ഷത്തിൽ താഴികക്കുടങ്ങൾ പള്ളിയിലെത്തിച്ചത്. ആയിരക്കണക്കായ ജനങ്ങൾക്ക് കുടിക്കാൻ തയ്യാറാക്കിയ പഞ്ചസാര വെള്ളം പോരാതെ വന്നപ്പോൾ കിണറ്റിൽ തന്നെ പഞ്ചസാര ചാക്കുകൾ ചെരിഞ്ഞ് ആളുകൾക്ക് വെള്ളം കോരിക്കൊടുക്കുകയായിരുന്നു അന്ന്. ഇപ്പോഴും ഈ കിണറിനെ 'പഞ്ചാരക്കിണർ' എന്നാണ് വിളിക്കുന്നത്.
പഴമയുടെ പ്രൗഡി നിലനിർത്തിയാണ് നവീകരണം നടത്തിയത്. മേൽപുരയും സ്വർണത്താഴികക്കുടവും നവീകരിച്ചതോടെയാണ് പള്ളിക്ക് പുതു ചൈതന്യം കൈവന്നത്.ലോഗൻസ് റോഡ്, പഴയ ബസ് സ്റ്റാൻഡ്, എൻ.സി.സി റോഡ് എന്നിവിടങ്ങളിൽ നിന്നായി പള്ളിയിലേക്ക് പ്രവേശന കവാടവുമുണ്ട്. തലശ്ശേരി ടൗണിലെ ഭൂരിഭാഗം ഇസ്ലാം വിശ്വാസികളും ഇവിടെയാണ് ആരാധനക്കെത്തുന്നത് .
നാല് പതിറ്റാണ്ട് കാലം കാടുമൂടി കിടന്ന ഓടത്തിൽ പള്ളിയിലെ കുളവും നവീകരിച്ചിട്ടുണ്ട്. കുളത്തിലെ ചെളി പൂർണമായും നീക്കി. ചുറ്റുമുള്ള പടവുകൾ വാർണിഷ് ചെയ്യുന്നുണ്ട്. പരിസരം മുഴുവൻ ചെടികൾ വച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്. ഖബറിടം വിശാലമാക്കുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്. ചോർച്ച അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് പള്ളി നവീകരണത്തിനുള്ള വഴിയൊരുങ്ങിയത്. കഴിഞ്ഞ റംസാന് മുമ്പേ നവീകരണ ജോലി ആരംഭിച്ചിരുന്നു. ഓർക്കാട്ടേരി, കേളോത്ത്, വലിയപുര, പുതിയപുര എന്നീ നാല് കേയി കുടുംബ താവഴികളിലെ പുരുഷന്മാരടങ്ങുന്ന പള്ളി പരിപാലന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
പള്ളിക്കകത്ത് പുതിയ കാർപറ്റുകൾ വിരിച്ചിട്ടുണ്ട്. നമസ്‌കാര ഹാളിലും ഖബർസ്ഥാനിലും വിശാലമായ വെളിച്ച സംവിധാനമൊരുക്കി. പെയിന്റടിച്ച് പള്ളിയുടെ അകവും പുറവും മോടികൂട്ടി. വിദേശത്തും നാട്ടിലുമുള്ള കേയി കുടുംബാംഗങ്ങളിൽ നിന്നുള്ള പണം സ്വരൂപിച്ചാണ് നവീകരണം നടത്തിയതെന്ന് പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

തലശ്ശേരി ഓടത്തിൽ പള്ളിയുടെ മുൻഭാഗം നവീകരണത്തിന് ശേഷം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.