തിരുവനന്തപുരം: "ഒരു ജീവനല്ലേ പെട്ടിയിലിരിക്കുന്നത്. വേറൊരാൾക്ക് പുതുജീവൻ കിട്ടേണ്ടതല്ലേ അത് - എന്നുകരുതി വെപ്രാളത്തിലാണ് പെട്ടിയുമെടുത്ത് ഓടിയത്. ഒരു ജീവൻ രക്ഷിക്കാനായിരുന്നു ശ്രമം. വേറെ ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നു. ഇതിനുമുമ്പും നമ്മൾ ഇതുപോലെ ചെയ്തിട്ടുണ്ട്."' വൃക്ക സൂക്ഷിച്ചിരുന്ന പെട്ടിയുമായി ഓപ്പറേഷൻ തിയേറ്ററിനു മുന്നിലേക്ക് ഓടിയെത്തിയ ആംബുലൻസ് ഡ്രൈവറും പൊതുപ്രവർത്തകനുമായ അരുൺദേവിന്റെ വാക്കുകളാണിത്. ആംബുലൻസ് പാഞ്ഞെത്തുമ്പോൾ പെട്ടി ഏറ്റുവാങ്ങാൻ ആശുപത്രിക്കു മുന്നിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആംബുലൻസിനകത്തുണ്ടായിരുന്ന ഡോക്ടർമാർ വാതിൽ തുറന്നശേഷം അവരിൽ നിന്നാണ് പെട്ടിവാങ്ങി മുകളിലെത്തിച്ചതെന്നും അരുൺ പറഞ്ഞു. ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളേജ് താമരഭാഗം മുൻ യൂണിറ്റ് ഭാരവാഹിയും പൊതുപ്രവർത്തകനുമാണ് അരുൺ. അവയവം എത്തിച്ച ആംബുലൻസിന്റെ ഡ്രൈവറല്ല അരുൺ ദേവ്. അത് ഓടിച്ചിരുന്നത് അനസാണ്.
എറണാകുളത്ത് നിന്നെത്തിയ ആംബുലൻസിൽ നിന്ന് അവയവം അടങ്ങിയപെട്ടി ഏറ്റുവാങ്ങേണ്ട ജോലി കൃത്യമായി നിർവഹിക്കാത്ത ഡോക്ടർമാരാണ് അത് ചെയ്ത ആംബുലൻസ് ജീവനക്കാരെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നത്. പെട്ടിയുമായി ആരോ ഓടിയെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് തിങ്കളാഴ്ച മന്ത്രി വീണാജോർജിനോട് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എന്താണ് സംഭവിച്ചതെന്ന വിശദീകരണവുമായി ആംബുലൻസ് ജീവനക്കാർ രംഗത്തെത്തിയത്. ആംബുലൻസ് ഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലുൾപ്പെടെ ഇത്തരമൊരു ദൗത്യം നടക്കുന്നതായി പ്രചരിപ്പിച്ചിരുന്നു. അവയവങ്ങളോ അടിയന്തരചികിത്സയ്ക്കായി രോഗികളെയോ ദൂരസ്ഥലങ്ങളിൽ നിന്ന് എത്തിക്കുന്ന സമയത്ത് ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയും ആശുപത്രിയിൽ സജീവമായി ഇടപെടാറുണ്ട്. ഞായറാഴ്ചയും പതിവുപോലെ വിവരം ലഭിച്ചതിനെ തുടർന്നാണ് ന്യൂ രഞ്ജിത്ത് ആംബുലൻസിലെ ഡ്രൈവറായ അരുണും കൂട്ടുകാരും മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനുമുന്നിൽ കാത്തുനിന്നത്.
"അവയവവുമായി ആംബുലൻസ് എത്തുന്ന വിവരം അവിടെ ആരും അറിഞ്ഞിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. സാധാരണ ഇത്തരം സാഹര്യങ്ങളിൽ സുരക്ഷാജീവനക്കാരും മറ്റു ജീവനക്കാരും കാത്തുനിൽക്കാറുണ്ട്. ഞായറാഴ്ച അത് ഉണ്ടായില്ല. ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാരും ഡ്രൈവറും ഭക്ഷണം പോലും കഴിക്കാതെ ക്ഷീണിതരായിരുന്നു. ആംബുലൻസിൽ നിന്ന് പെട്ടിയുമെടുത്ത് ഓടുമ്പോൾ സെക്യൂരിറ്റി ജീവനക്കാരനാണ് ഓടിവന്ന് ലിഫ്റ്റ് തുറന്നത്. ഞായറാഴ്ച ആയതിനാൽ സ്റ്റാഫ് കുറവായിരുന്നു. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
-അരുൺ ദേവ്
പൊലീസിൽ പരാതിയുമായി മെഡി.കോളേജ് അധികൃതർ(ഡെക്ക്)
പെട്ടി തട്ടിപ്പറിച്ചു, ആശുപത്രിയിൽ അതിക്രമിച്ചു കയറി
തിരുവനന്തപുരം: എറണാകുളത്തു നിന്ന് എത്തിച്ച അവയവം ഏറ്റുവാങ്ങുന്നതിൽ വീഴ്ച വരുത്തിയ മെഡിക്കൽ കോളേജ് അധികൃതർ സേവനമനോഭാവത്തോടെ പ്രവർത്തിച്ച ആംബുലൻസ് ജീവനക്കാർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. ഡോക്ടർമാരിൽ നിന്ന് അവയവം അടങ്ങിയ പെട്ടി തട്ടിപ്പറിച്ച് ഓടി. ആശുപത്രിക്കും സർക്കാരിനും ചീത്തപ്പേരുണ്ടാക്കാൻ രംഗങ്ങൾ ചിത്രീകരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും സംയുക്തമായി നൽകിയ പരാതിയിൽ പറയുന്നത്.
നെഫ്രോളജി വിഭാഗം സീനിയർ റസിഡന്റ് ഡോ.അക്ഷയ്, യൂറോളജി വിഭാഗം സീനിയർ റസിഡന്റ് ഡോ.ഹിമാൻഷു പാണ്ടേ എന്നിവരാണ് അവയവുമായി എത്തിയ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ വാഹനം എത്തിയതിനു പിന്നാലെ വൃക്കയടങ്ങിയ കോൾഡ് ബോക്സുമായി ആംബുലൻസിൽ നിന്നു ഡോക്ടർമാർ ഇറങ്ങാൻ ശ്രമിക്കുമ്പോൾ അവരുടെ കൈയിൽ നിന്നു രണ്ടുപേർ പെട്ടി തട്ടിയെടുക്കുകയും ആശുപത്രിയിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. അതിക്രമിച്ചുകയറിയ ആളുകൾക്ക് ആശുപത്രിയുടെ വഴികളെയും വിവിധ ചികിത്സാമേഖലകളെയും കുറിച്ച് അറിയില്ലായിരുന്നു.അവർ എട്ടു തിയേറ്ററുകളിൽ അടച്ചിട്ടിരുന്ന ഒന്നിന്റെ മുമ്പിൽ നിന്നു വീഡിയോ ചിത്രീകരിക്കുകയും, സ്ഥാപനത്തിനും സർക്കാരിനും ചീത്തപ്പേരുണ്ടാക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അവ മറ്റു മാദ്ധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. സ്ഥാപനത്തെ താറടിച്ചു കാണിക്കുന്നതിന് ആരുടെയൊക്കെയോ താത്പര്യപ്രകാരം നടത്തിയ ഇത്തരം ഹീനപ്രവൃത്തികളുടെ ഉദ്ദേശ്യം വെളിച്ചത്തുകൊണ്ടുവരുന്നതിനായി സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്.
ദൃശ്യങ്ങൾ ചിത്രീകരിച്ചത് ?
എറണാകുളത്ത് നിന്ന് അവയവം എത്തുന്നതായുള്ള വിവരം മാദ്ധ്യമപ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പതിവുപോലെ പ്രചരിച്ചിരുന്നു. അതനുസരിച്ച് ഒരു ചാനലിന്റെ സംഘം അവിടെ എത്തിയിരുന്നു. അവർ ദൃശ്യങ്ങൾ ചിത്രീകരിച്ചു മടങ്ങി. എന്നാൽ, വൃക്ക നാല് മണിക്കൂറോളം കാത്തുവച്ചെന്ന് കേരളകൗമുദി തിങ്കളാഴ്ച വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് ചാനലിൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്.
തെറ്റായ രീതി തുടരാൻ
അനുവദിക്കില്ല:
മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൽ അന്വേഷണ വിധേയമായാണ് രണ്ടു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ശിക്ഷാ നടപടിയല്ല. എന്നാൽ, അത് സ്വീകരിക്കാൻ കഴിയില്ലെന്ന ഡോക്ടർമാരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കാലങ്ങളായി തുടരുന്ന തെറ്റായ രീതിയുമായി മുന്നോട്ട് പോകാൻ സർക്കാർ ആരെയും അനുവദിക്കില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം എങ്ങനെ വേണമെന്ന് ഇതിനോടകം മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. കൃത്യമായ അന്വേഷണം നടക്കും. അഡിഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വന്നശേഷം നടപടിയുണ്ടാകും. ജനങ്ങളുടെ പണംകൊണ്ടാണ് സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നത്. എല്ലാവർക്കും തുല്യമായ ചികിത്സ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.
സസ്പെൻഷൻ പരമ്പര അപഹാസ്യം:ഐ.എം.എ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്നുള്ള വിവാദങ്ങൾ അനാവശ്യവും വസ്തുതകൾക്കു നിരക്കാത്തതുമാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശിയും സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവനും പറഞ്ഞു. വൃക്ക 24 മണിക്കൂർ വരെ സൂക്ഷിക്കാം, അവയവമാറ്റ ശസ്ത്രക്രിയകളിൽ പരാജയങ്ങൾ അപൂർവ്വമല്ല. ഈസാഹചര്യത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. ഇത്തരം നടപടികളിൽ നിന്ന് ആരോഗ്യ മന്ത്രി പിന്തിരിയണം.
വകുപ്പ് മേധാവികളുടെ സസ്പെൻഷൻ:....
ഡോക്ടർമാരുടെ പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: അവയമാറ്റ ശസ്ത്രക്രിയയിലെ വീഴ്ചയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ ഇന്ന് രാവിലെ ഒമ്പതിന് ഒ.പി ബ്ലോക്കിന് മുന്നിൽ ഡോക്ടർമാർ പ്രതിഷേധ യോഗം ചേരുമെന്ന്
യൂണിറ്റ് പ്രസിഡന്റ് ഡോ. കിഷോറും സെക്രട്ടറി ഡോ. റോസ്നാരാബീഗവും അറിയിച്ചു. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയാണ് പ്രതിഷേധിക്കുന്നത്. ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതിനുള്ള ശ്രമങ്ങൾ അപലപനീയമാണ്. ഡോക്ടർമാരുടെ കൈയിൻ നിന്ന് വൃക്ക അടങ്ങിയ പെട്ടി തട്ടിപ്പറിച്ചു കൊണ്ടോടിയത് പൊലീസ് അന്വേഷിക്കണം. രോഗിയുടെ അവസ്ഥയെപ്പറ്റിയും ശസ്ത്രക്രിയ സമയത്തും അതിനു ശേഷവും ഉണ്ടാക്കാൻ സാദ്ധ്യതയുള്ള അപകടസാദ്ധ്യതകൾ ബന്ധുക്കളെ അറിയിച്ചിരുന്നു. അന്വേഷണം കൂടാതെ നടത്തിയ സസ്പെൻഷൻ പിൻവലിച്ച് ഡോക്ടർമാർക്ക് നീതി ലഭ്യമാക്കണമെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |