SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.11 AM IST

യശ്വന്ത് സിൻഹ പ്രതിപക്ഷ സ്ഥാനാർത്ഥി; രാഷ്ട്രപതി ഭവനിൽ ചരിത്രം കുറിക്കാൻ ദ്രൗപതി മുർമു

draupadi-murmu

ന്യൂഡൽഹി:ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു രാഷ്‌ട്രപതി സ്ഥാനാത്ഥി - ദ്രൗപതി മുർമു. ജൂലായ് 18ന് നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുൻ ഗവർണറായ ദ്രൗപതി മുർമു എൻ.ഡി.എ സ്ഥാനാർത്ഥിയാകും. ഒഡീഷയിലെ സന്താൾ ആദിവാസി സമൂഹത്തിൽ നിന്ന് ഉയർന്നു വന്ന പ്രമുഖ വനിതാ നേതാവാണ് ദ്രൗപതി മുർമു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് മുൻതൂക്കമുള്ളതിനാൽ രാജ്യത്ത് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു രാഷ്‌‌ട്രപതിയെ ലഭിക്കാൻ ഇതോടെ വഴിയൊരുങ്ങി.

മുൻ കേന്ദ്രമന്ത്രിയും മുൻ ബി.ജെ.പി നേതാവുമായ യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി.

ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗമാണ് മുർമുവിനെ സ്ഥാനാത്ഥിയാക്കാൻ തീരുമാനിച്ചത്. ആദിവാസി വിഭാഗത്തിൽ നിന്ന് ഇതുവരെ ആരും രാഷ്‌‌‌ട്രപതി പദത്തിൽ എത്തിയിട്ടില്ലാത്തതിനാലാണ് മുർമുവിനെ പരിഗണിച്ചതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. പ്രതിപക്ഷവുമായി സ്ഥാനാർത്ഥി നിർണയത്തിൽ സമവായമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. പാർലമെന്ററി ബോർഡ് ചേരും മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും ഉപരാഷ്‌‌ട്രപതി വെങ്കയ്യ നായിഡുവുമായി ചർച്ച നടത്തിയിരുന്നു.

കോൺഗ്രസ്, എൻ.സി.പി, തൃണമൂൽ, സി.പി.എം, സി.പി.ഐ, ഡി.എം.കെ, സമാജ്‌വാദി പാർട്ടി, നാഷണൽ കോൺഫറൻസ്, എ.ഐ.എം.ഐ.എം, ആർ.ജെ.ഡി, എ.ഐ.യു.ഡി.എഫ് തുടങ്ങിയ പാർട്ടികളുടെ യോഗമാണ് യശ്വന്ത് സിൻഹയെ സ്ഥാനാത്ഥിയാക്കിയത്. സിൻഹയുടെ പേര് ഏകകണ്ഠമായാണ് അംഗീകരിച്ചത്. യോഗ്യനായ രാഷ്‌ട്രപതിയെ ലഭിക്കാൻ സിൻഹയ്‌ക്ക് പിന്തുണ നൽകണമെന്ന് ബി.ജെ.പിയോടും സഖ്യകക്ഷികളോടും പ്രതിപക്ഷം അഭ്യർത്ഥിച്ചു. ആംആദ്‌മി പാർട്ടി, വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി, ടി.ആർ.എസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല.

രാജ്യ താത്‌പര്യത്തിനായി രാഷ്‌ട്രീയം വിടുകയാണെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. തനിക്ക് തന്ന ആദരവിനും മാന്യതയ്‌ക്കും മമതയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.സ്ഥാനാർത്ഥിയാകാൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച സിൻഹ ജൂൺ 27ന് രാവിലെ 11.30ന് പത്രിക സമർപ്പിക്കും.

ആദിവാസി വിഭാഗത്തിലെ

ആദ്യ ഗവർണറും

 ജാർഖണ്ഡ് ഗവർണർ ആയിരുന്ന ദ്രൗപതി മുർമു (64) ആ പദവിയിലെത്തിയ ആദ്യ ആദിവാസി നേതാവാണ്. അഞ്ചു വർഷം തികച്ച ആദ്യ ജാർഖണ്ഡ് ഗവർണറാണ്. ബി.ജെ.പി-ബി.ജെ.ഡി മുന്നണി സർക്കാരിൽ മന്ത്രിയായിരുന്നു

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത കൽപ്പിച്ച നേതാക്കളിൽ മുന്നിലായിരുന്നു ദ്രൗപതി മുർമു.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആർ.എസ്.എസ് നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് മുർമുവിന് അനുകൂല ഘടകമായത്

 2017ൽ ദളിത് വിഭാഗത്തിലെ രാംനാഥ് കോവിന്ദിനെ സ്ഥാനാർത്ഥിയാക്കിയതിന് സമാനമായി ബി.ജെ.പി ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ കൊണ്ടുവന്ന് പ്രതിപക്ഷത്തെ വെട്ടിലാക്കി

 ഒഡീഷയിലെ മയൂർഭഞ്ജിൽ 1958 ജൂൺ 20നാണ് ജനനം. 1997ൽ ബി.ജെ.പിയിൽ. 2000-2009ൽ രണ്ടു തവണ എം.എൽ.എ. ഒഡീഷയിൽ ഗതാഗത, ഫിഷറീസ് മന്ത്രിയുമായി. പട്ടികജാതി മോർച്ച നേതാവായും തിളങ്ങി. 2015ൽ ജാർഖണ്ഡ് ഗവർണറായി. ഭർത്താവ് പരേതനായ ശ്യാം ചരൺ മുർമു. മകൾ: ഇതിശ്രീ മുർമു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.