SignIn
Kerala Kaumudi Online
Friday, 19 April 2024 7.00 AM IST

എങ്ങും മൂന്നാം കണ്ണുകൾ

photo

ദൃശ്യങ്ങളുടെ വലിയ ലോകത്താണ് മനുഷ്യൻ. ഫോട്ടോയിൽ നിന്നും വീഡിയോദൃശ്യങ്ങളിൽ നിന്നും അപ്പുറത്തേയ്ക്ക് തികവും മികവും ബഹുമുഖതലങ്ങളുമുളള ദൃശ്യങ്ങൾ നൽകാൻ പര്യാപ്തമായ സാങ്കേതികവിദ്യകൾ അനുനിമിഷം വളർന്നുകൊണ്ടിരിക്കുകയാണ്. തെറ്റുകളും ശരികളും സാധൂകരിക്കാനുളള ഏറ്റവും വലിയ തെളിവാണ് തത്സമയദൃശ്യങ്ങൾ. കുറ്റാന്വേഷണരംഗത്ത് പൊലീസിന് ഏറെ സഹായകരമാവുന്നത് സി.സി.ടി.വി. കാമറാദൃശ്യങ്ങളാണ്.

ഗുരുവായൂരിലെ വൻ സ്വർണക്കവർച്ചക്കേസിലെ പ്രതിയെ ഉടനെ പിടികൂടാൻ കഴിഞ്ഞത്, സി.സി.ടി.വിയിൽ ദൃശ്യം പതിഞ്ഞതുകൊണ്ടായിരുന്നു. ഇതുപോലെ നിർണായകമായ പല കേസുകളിലും പൊലീസിനെ ഏറെ തുണയ്ക്കുന്നു കാമറദൃശ്യങ്ങൾ. അതുകൊണ്ടു തന്നെ റെസിഡന്റ്സ് അസോസിയേഷനുകളും ധനകാര്യസ്ഥാപനങ്ങളും ഉടൻ വ്യാപകമായി കാമറകൾ സ്ഥാപിക്കണമെന്ന സന്ദേശമാണ് പൊലീസ് നൽകുന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ കാമറകൾ സഹായകരമാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.

കുറ്റാന്വേഷണത്തിൽ സി.സി.ടി.വി. കാമറകളുടെ പങ്കും പ്രാധാന്യവും കൂടിവരുമ്പോൾ, നഗരത്തിന് അപ്പുറമുളള പ്രധാന സ്ഥലങ്ങളിലെ കാമറകളുടെ അടക്കമുളള കടിഞ്ഞാൺ 'കസ്റ്റഡിയിൽ' ആക്കാനാണ് തൃശൂർ സിറ്റി പൊലീസിന്റെ ശ്രമം. തത്സമയം ദൃശ്യങ്ങൾ ഏകോപ്പിപ്പിക്കാൻ 'തേർഡ് ഐ' എന്ന പദ്ധതി വഴിയാണിത്. കമ്മിഷണർ ഓഫീസിലെ കൺട്രോൾ റൂം വഴിയാണ് ഇതിന്റെ ഏകോപനം.

തൃശൂർ നഗരത്തിലും ശക്തൻ നഗറിലും മണ്ണുത്തിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് പരിസരങ്ങളിലും പാവറട്ടി നഗരത്തിലും തൃശൂർ കോർപറേഷന്റെ പരിധിക്ക് അപ്പുറമുള്ള തിരക്കേറിയ പരിസരപ്രദേശങ്ങളിലും അടക്കം ആയിരത്തോളം കാമറകളാണ് കൺട്രോൾറൂമിന്റെ പരിധിയിലാവുന്നത്. ഇതോടെ, ഈ സ്ഥലങ്ങളിലുണ്ടാകുന്ന പിടിച്ചുപറിയും ഗുണ്ടാപ്പിരിവും തട്ടിപ്പുകളും അടിപിടിയുമെല്ലാം തത്സമയം പൊലീസിന് കാണാനും കുറ്റവാളികളെ വേഗത്തിൽ പിടികൂടാനും കഴിയും. ഫൈബർ ഒപ്റ്റികൽ കേബിൾ വഴിയാണ് ദൃശ്യങ്ങൾ കാമറകളിൽ നിന്ന് കൺട്രോൾ റൂമിലെത്തുന്നത്. തൃശൂർ പുത്തൻപളളി പരിസരത്തെ സ്വർണവ്യാപാരികളുടെ കൂട്ടായ്മയും കച്ചവടക്കാരും മത്സ്യമാർക്കറ്റിലുളളവരും പൊലീസുമായി സഹകരിച്ച് കാമറകൾ സ്ഥാപിക്കാൻ തയ്യാറായിട്ടുണ്ട്.

നേട്ടങ്ങളേറെ

കാമറകളിലൂടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിഞ്ഞ് സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള 24x7 മോണിറ്ററിംഗ് സംവിധാനം പോലും പൊലീസിനുണ്ട്. കുടിവെള്ളലോറികളും ശുചീകരണ വണ്ടികളും പോകുന്ന വഴികളും സമയവും സൂക്ഷ്മമായി നിരീക്ഷിക്കാനും കഴിയും. ഗതാഗതകുരുക്കുകൾ ഉള്ള അവസരങ്ങളിലും വിശേഷാവസരങ്ങളിലും, ജനക്കൂട്ടത്ത നിയന്ത്രിക്കാൻ അനൗൺസ്‌മെന്റ് സിസ്റ്റം ഒരുക്കാനും കഴിയും. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും തെളിവുകൾ ശേഖരിക്കാനും, ട്രാഫിക് സംവിധാനം ഫലപ്രദമാക്കാനും ഏറെ സഹായകരമാണിത്. തൃശൂർ പൂരത്തിനും കാമറകളുടെ സഹായം ഏറെ ഗുണകരമായിരുന്നു. അതുകൊണ്ടുതന്നെ തൃശൂരിൽ മാത്രമല്ല, കേരളത്തിൽ വ്യാപകമായി കാമറകൾ സ്ഥാപിക്കാനുളള ഒരുക്കത്തിലാണ് പൊലീസ്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ തൃശൂർ കോർപ്പറേഷനും കേരള പൊലീസും സംയുക്തമായി നടപ്പാക്കിയ സ്മാർട്ട് ആൻഡ് സേഫ് സിറ്റി പ്രോഗ്രാം വഴി കോർപ്പറേഷൻ പരിധിയിലുളള സ്ഥലങ്ങൾ കാമറക്കണ്ണിന്റെ പരിധിയിലാക്കിയിരുന്നു. അപകടങ്ങൾ, അക്രമങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ അക്രമസംഭവങ്ങളിൽ തത്സമയം പ്രതിരോധം തീർക്കാനും കുറ്റവാളികളെ കണ്ടെത്താനും ഇതുവഴി സാധിച്ചു. സ്മാർട്ട് ആൻഡ് സേഫ് സിറ്റി പദ്ധതിയിലൂടെ അഞ്ച് കോടി രൂപ ചെലവിട്ട് 253 സി.സി.ടി.വി. കാമറകൾ സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. ഇത് പൂർണമായും നടപ്പാക്കാനായില്ല.

മോട്ടോർ വാഹനവകുപ്പും

കാമറയ്ക്ക് പിന്നാല

നിയമലംഘനങ്ങൾ ചെറിയ തോതിലെങ്കിലും കൈയ്യോടെ പിടികൂടാനാകുന്ന അത്യാധുനിക നിർമ്മിതബുദ്ധി കാമറകൾ സ്ഥാപിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് മോട്ടോർവാഹനവകുപ്പ്. എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇത്തരം കാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. തൃശൂരിൽ ഇതിനായി കൺട്രോൾ റൂം ഒരുങ്ങി. ഒല്ലൂരിലെ കൺട്രോൾ റൂമിലേക്ക് റോഡുകളിലെ നിയമലംഘനങ്ങളുടെ വിവരങ്ങളും വിശദാംശങ്ങളും ദൃശ്യങ്ങളുമെല്ലാം തത്സമയം ലഭ്യമാകും. ആഴ്ചകൾക്കകം കാമറകൾ, പ്രധാനമായും ദേശീയപാതകളിലും സംസ്ഥാനപാതകളിലും സ്ഥാപിക്കും. കാമറകൾ സ്ഥാപിക്കുന്ന പോസ്റ്റുകളിലെ സാങ്കേതികപ്രശ്‌നം കാരണമാണ് ഇവിടെ വൈകിയത്. 60ഓളം കാമറകൾ സ്ഥാപിക്കാനാണ് ഒരുക്കം. നിയമലംഘനങ്ങൾക്ക് തപാൽവഴി നോട്ടീസ് നൽകിയശേഷം പിഴ അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരും. 18 വയസിന് താഴെയുള്ള കുട്ടികൾ വാഹനം ഓടിക്കുന്നത് അടക്കമുള്ള നിയമലംഘനങ്ങളിലും ശിക്ഷ ഉറപ്പാക്കും. ചില ജില്ലകളിൽ ശിക്ഷാനടപടികളിലേക്കും കടന്നിട്ടുണ്ട്. കെൽട്രോൺ സജ്ജമാക്കുന്ന കാമറകൾ അപകടമേഖലകളിലും നിയമലംഘനം കൂടുതൽ നടക്കുന്ന റോഡുകളിലുമാകും സ്ഥാപിക്കുക. വാഹനത്തിനുള്ളിലെ ദൃശ്യംവരെ ഒപ്പിയെടുക്കാൻ കാമറയ്ക്കാകും. വാഹനങ്ങൾ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ രൂപമാറ്റം വരുത്തുക, സൈലൻസറുകൾ മാറ്റി അതിതീവ്രശബ്ദം പുറപ്പെടുവിക്കുക, പൊതുനിരത്തുകളിൽ അഭ്യാസപ്രകടനം, മത്സരയോട്ടം എന്നിവ നടത്തുക, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയവ പിടികൂടാൻ നടപടി ശക്തമാക്കിയിട്ടുണ്ട്. വൈദ്യുതിമുടക്കം ബാധിക്കില്ല കാമറകൾ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതിനാൽ വൈദ്യുതിമുടക്കം ബാധിക്കില്ല. പോസ്റ്റിൽ സോളാർ പാനലുണ്ടാകും. ട്രാഫിക് സിഗ്‌നലുകൾ, എൽ.ഇ.ഡി സൈൻ ബോർഡുകൾ, ടൈമറുകൾ എന്നിവയുമുണ്ടാകും. വയർലെസ് ആയതിനാൽ കാമറകൾ മറ്റ് സ്ഥലങ്ങളിൽ മാറ്റി സ്ഥാപിക്കാം.

ബൈക്ക് മോഷണം കൂടുന്ന സാഹചര്യത്തിൽ മോഷ്ടാക്കളെ കുടുക്കാനും കാമറ ഉപകാരപ്രദമാകും. കഴിഞ്ഞ ദിവസങ്ങളിൽ കൊക്കാലെ റെയിൽവേ സ്റ്റേഷനു സമീപവും മണ്ണുത്തി ഓവർ ബ്രിഡ്ജിനടിയിലും ഉപേക്ഷിച്ച ബൈക്കുകൾ കണ്ടെത്തിയിരുന്നു. പട്രോളിംഗിനിടെ കൊക്കാലെ മുസ്‌ലിം പള്ളിക്ക് സമീപം ബൈക്ക് പാർക്ക് ചെയ്തിരിക്കുന്നതു കണ്ട സിവിൽ പൊലീസ് ഓഫീസർ ശരത്, രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ച് ഉടമസ്ഥനെ കണ്ടെത്തുകയുമായിരുന്നു. ഇത് കാട്ടൂരിൽ നിന്നും മോഷ്ടിച്ച ബൈക്കായിരുന്നു. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിധീഷാണ് മണ്ണുത്തിയിൽ കണ്ടെത്തിയ വാഹനം പത്തനംതിട്ട അടൂരിൽ നിന്നും മോഷണം ചെയ്തതാണെന്ന് കണ്ടെത്തിയത്. ഈ ബൈക്കിന്റെ ഉടമയും രേഖകൾ ഹാജരാക്കി വാഹനം ഏറ്റുവാങ്ങുകയായിരുന്നു. എന്തായാലും നാടും നഗരവും കാമറകൾക്കുള്ളിലാകുന്തോറും എല്ലാം സുതാര്യമാകുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CCTV CAMERAS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.