ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി, 12ന് ചമ്പക്കുളം വള്ളംകളി, ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) എന്ന പേരിൽ നെഹ്രുട്രോഫിയിൽ തുടങ്ങി കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയിൽ അവസാനിക്കുന്ന 'വള്ളംകളി ടൂർണമെന്റ് ' ...
മൂന്ന് വർഷത്തോളമായി ട്രാക്ക് തെറ്റിയ വള്ളംകളികൾ നടത്തുന്നതിന് സർക്കാർ അനുമതിയായതോടെ ആലപ്പുഴയിലെ വള്ളംകളി പ്രേമികൾ ആവേശത്തിമിർപ്പിലാണ്.
പായിപ്പാട്, കായംകളം ആറന്മുള ഉതൃട്ടാതി ജലോത്സവം, രാജീവ് ഗാന്ധി ട്രോഫി, മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവം, നീരേറ്റുപുറം പമ്പ ജലമേള, കരുവാറ്റ എന്നീ ജലമേളകളാണ് പ്രധാനപ്പെട്ടത്. ആദ്യമത്സരം അരങ്ങേറുന്നത് അടുത്തമാസം രാജപ്രമുഖൻ ട്രോഫിക്കായി ചമ്പക്കുളത്താണ്. ഇനി പരിശീലനത്തിന്റെ നാളുകളാണ്.
# പവർ കൂട്ടാൻ കിടങ്ങിൽ പരിശീലനം
പുന്നമടയിൽ ആരവമുയരാൻ ഇനി രണ്ട് മാസം ശേഷിക്കെ സാമ്പത്തിക പ്രതിസന്ധിയിലാണ് ഭൂരിഭാഗം ക്ലബ്ബുകളും. പരിമിതികൾക്കുള്ളിൽ നിന്ന് പൊരുതാനുള്ള തയ്യാറെടുപ്പിലാണ് ബോട്ട് ക്ലബുകൾ.
വള്ളംകളി സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രധാന ക്ളബ്ബുകളും കരക്കാരും മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. വാർഷിക അറ്റകുറ്റപണികൾ ലക്ഷങ്ങൾ മുടക്കി ആദ്യം വള്ളങ്ങൾ പുതുക്കി. പിന്നീടുള്ള ട്രയലുകൾക്ക് ഭക്ഷണം കൂലി ഇനങ്ങൾക്കായി പ്രതിദിനം 2.5ലക്ഷം രൂപയോളം വേണ്ടിവരും. ചെറിയ മത്സരങ്ങൾക്ക് അഞ്ചും നെഹ്രുട്രോഫിക്ക് 25ദിവസവും പരിശീലന തുഴച്ചിൽ നടത്തും. ആദ്യം തുഴച്ചിലിന് ശക്തിപകരാൻ മസിൽ പവർ വർദ്ധിപ്പിക്കാനുമായുള്ള തുഴച്ചിലാണ് ആരംഭിച്ചിട്ടുള്ളത്. ഇതിനായി കവുങ്ങിൻ തടിയോ മുളകളോ ഉപയോഗിച്ച് വെള്ളത്തിലേക്ക് നീട്ടി കെട്ടി ഉണ്ടാക്കുന്ന കിടങ്ങിലാണ് പരിശീലനം. ചില ക്ളബുകൾ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കരയിലും പരിശീലനം നടത്തും.
ഭക്ഷണത്തിന് തന്നെ മുട്ട്
നല്ലരീതിയിലുള്ള പരിശീലനം നടത്തുന്നതിന് കുറഞ്ഞത് 50ലക്ഷം രൂപയിൽ അധികം ചെലവഴിക്കേണ്ടിവരുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കഴിഞ്ഞ രണ്ടുവർഷമായി ക്ളബുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സി.ബി.എൽ മത്സരം വന്നപ്പോൾ ക്ളബ്ബുകൾക്ക് ആശ്വാസമായിരുന്നു. സി.ബി.എല്ലിന്റെ 12മത്സരങ്ങളിൽ പങ്കെടുത്ത ക്ളബ്ബിന് 1.31കോടി മുതൽ 48ലക്ഷം വരെ ലഭിച്ചു. മത്സരങ്ങൾ നടക്കാതെ വന്നതും സ്പോൺസർമാർ ലഭിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടിലാക്കി. സംസ്ഥാനത്ത് ചെറുതും വലുതുമായി 65 ബോട്ട് ക്ളബ്ബുകളാണ് നിലവിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനാൽ ലഘുഭക്ഷണം മാത്രമാണ് തുഴച്ചിൽക്കാർക്ക് നൽകുന്നത്.
" ജലോത്സവ പ്രേമികൾക്ക് ആവേശം പകരുന്ന തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളത്. ബോട്ട് ക്ളബുകളുടെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം ആശ്വാസമാകും.
സി.കെ.സദാശിവൻ, ചീഫ് കോഓഡിനേറ്റർ, നെഹ്രുട്രോഫി.
"ട്രയൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഭാരിച്ച ചെലവ് താങ്ങാനാവാത്തതിനാൽ സ്പോൺസമാരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. 120 മുതൽ 130പേർവരെ തുഴച്ചിൽകാർ ഉണ്ടാകും. ഇവർക്ക് പ്രതിദിന പരിശീലനത്തിന് കൂലി, ഭക്ഷണം ഇനത്തിൽ കുറഞ്ഞത് 2.5ലക്ഷം രൂപ ചെലവഴിക്കേണ്ടി വരും.
ജോണി, ജോയിന്റ് സെക്രട്ടറി, നടുഭാഗം ബോട്ട്ക്ളബ്ബ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |