കോട്ടയം: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനം മുൻ അധിപനും മർത്തമറിയം സമാജം അഖില മലങ്കര പ്രസിഡന്റുമായ സഖറിയാസ് മോർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത (52) കാലം ചെയ്തു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഇടവക ദേവാലയമായ കുറിച്ചി സെന്റ് മേരീസ് പള്ളിയിൽ നടക്കും.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ആറ് മാസം മുമ്പാണ് മലബാർ ഭദ്രാസന ചുമതലയിൽ നിന്ന് വിരമിച്ചത്. പലോമറ്റം അമ്പലക്കടവിൽ കൊച്ചില്ലത്ത് പരേതരായ ചാക്കോ ഏബ്രഹാമിന്റെയും മറിയാമ്മ ചാക്കോയുടെയും മകനാണ്.
ആംഗലേയ സാഹിത്യത്തിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദവും സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദവും നേടി. അഖില മലങ്കര യൂത്ത് അസോസിയേഷൻ പ്രസിഡന്റ്, അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ്, നിരണം ഭദ്രാസന യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ്, പരുമല പദ്ധതി കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മാന്യമിത്ര, ഗുരുശ്രേഷ്ഠ, അഗതികളുടെ മിത്രം എന്നീ ബഹുമതികൾ ലഭിച്ചു. മീനങ്ങാടിയിൽ സെന്റ് മേരീസ് കോളേജും എൽദോ മോർ ബസേലിയോസ് ആർട്‌സ് ആൻഡ് സയൻസ് കോളേജും തുടങ്ങിയത് ഇദ്ദേഹമാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ജെ.ജോസഫ് , അനൂപ് ജേക്കബ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |