ഗുരുവായൂർ: ആനക്കോട്ടയുടെ 47 വർഷത്തെ ചരിത്രത്തിൽ ആദ്യമായൊരു വനിതാ മാനേജർ. എന്നാൽ ലെജു പ്രസാദിനിത് ആനക്കാര്യമല്ല. ആനക്കാരുടെ കുടുംബത്തിൽ നിന്നാണ് ലെജുവിന്റെയും വരവ്. അച്ഛൻ രവീന്ദ്രൻ നായരും ഭർതൃപിതാവ് മണ്ണാരത്ത് ശങ്കരനാരായണനും ദേവസ്വത്തിൽ ആനക്കാരായിരുന്നു. ഭർത്താവ് പ്രസാദും മുൻ ആനക്കാരനായിരുന്നു. അതിനാൽ ആനക്കാര്യം ലെജുമോൾക്ക് വീട്ടുകാര്യം കൂടിയാണ്.
ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് സംരക്ഷണച്ചുമതല കൂടാതെ ഗോശാലകളുടെയും ചുമതല ലെജുവിനാണ്. 1996ൽ എൽ.ഡി ക്ലാർക്കായി ഗുരുവായൂർ ദേവസ്വം സർവീസിലെത്തിയ ലെജുമോൾ മരാമത്ത് വിഭാഗം മാനേജരായിരിക്കെയാണ് ജീവധന വിഭാഗത്തിലെ പുതിയ നിയോഗം. മണ്ണാരത്ത് പ്രസാദാണ് ലെജുമോളുടെ ഭർത്താവ്. അക്ഷയ് കൃഷ്ണൻ, അനന്തകൃഷ്ണൻ എന്നിവർ മക്കളാണ്.
ഇന്നലെ രാവിലെ ആനത്താവളത്തിൽ ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ഇൻ ചാർജ് പ്രമോദ് കളരിക്കലിന് മുൻപാകെയാണ് ലെജുമോൾ ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മാനേജർ വി.സി. സുനിൽ കുമാറിൽ നിന്ന് ആനക്കോട്ടയുടെ താക്കോൽ ലെജുമോൾ ഏറ്റുവാങ്ങി. ചുമതലയേറ്റ ശേഷം കാവീട് ഗോശാലയിലും ലെജുമോൾ സന്ദർശനം നടത്തി.
ആനക്കോട്ട
ഗുരുവായൂരിനടുത്ത് കോട്ടപ്പടിയിൽ 1975ൽ ആണ് ആനക്കോട്ടയുടെ പിറവി. ഗുരുവായൂർ ദ്വേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടയിൽ തുടക്കത്തിൽ 21 ആനകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 44 ആനകളുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീ ഗുരുവായൂരപ്പന് വഴിപ്പാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളർത്താറ്. 150 ലേറെ ജീവനക്കാരുള്ളതിൽ ഭൂരിഭാഗവും ആനക്കാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |