ന്യൂഡൽഹി:അഗ്നിപഥ് പദ്ധതിക്കെതിരെ സുപ്രീം കോടതിയിലുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ കേവിയറ്റ് ഹർജി ഫയൽ ചെയ്തു. ഇതനുസരിച്ച് ഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ വാദം കേൾക്കാതെ പദ്ധതിക്കെതിരെ ഉത്തരവോ മറ്റ് പരാമർശങ്ങളോ പുറപ്പെടുവിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് കേവിയറ്റ്.
മൂന്ന് ഹർജികളാണ് സുപ്രീം കോടതി മുമ്പാകെയുള്ളത്. അഗ്നിപഥ് പദ്ധതി പുന:പരിശോധിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഹർഷ് അജയ് സിംഗ് നൽകിയതാണ് ഒന്ന്. പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ പ്രത്യേക സംഘം അന്വേഷിക്കണമെന്നും അഗ്നിപഥ് പദ്ധതി പഠിക്കാൻ പ്രത്യേക കമ്മിറ്റി വേണമെന്നും ആവശ്യപ്പെട്ട് വിശാൽ തിവാരി സമർപ്പിച്ചതാണ് മറ്റൊരു ഹർജി. അഗ്നിപഥ് പദ്ധതി ഭരണഘടനാവിരുദ്ധവും പാർലമെന്റിന്റെ അനുമതി ഇല്ലാത്തതുമാണെന്ന് കാട്ടി അഭിഭാഷകനായ എം.എൽ ശർമ്മ നൽകിയതാണ് മൂന്നാമത്തെ ഹർജി.
ഇതിൽ ഹർഷ് അജയ് സിംഗിന്റെ പൊതു താല്പര്യ ഹർജി ചീഫ് ജസ്റ്റിസിന് മുമ്പാകെ സമർപ്പിച്ചതിന് ശേഷമേ വാദം കേൾക്കുന്നതിൽ തീരുമാനമെടുക്കൂവെന്ന് ജസ്റ്റിസ് സി.ടി രവികുമാർ, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇത് ചീഫ് ജസ്റ്റിസിന് മുമ്പാകെ വച്ചിട്ടുണ്ടോയെന്ന് ജസ്റ്റിസ് സി.ടി രവികുമാർ ഹർജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു. ചീഫ് ജസ്റ്റിസിന് സമർപ്പിച്ചതായി അഭിഭാഷകൻ പറഞ്ഞു. എങ്കിൽ ഹർജി പരിഗണിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |