മാലെ : അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷനും യു.എന്നും മാലിദ്വീപ് യുവജന, കായിക മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച യോഗ ദിന പരിപാടിയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം. തലസ്ഥാനമായ മാലെയിലെ ഗലോലു സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ യോഗ ചെയ്യുന്നതിനിടെ ഒരു സംഘം ഇരച്ചുകയറി പരിപാടി തടസ്സപ്പെടുത്തുകയായിരുന്നു.
സംഭവ സമയം, മാലിദ്വീപ് യുവജന - കായിക മന്ത്രി, വിദേശകാര്യ സെക്രട്ടറി, ഇന്ത്യൻ ഹൈക്കമ്മിഷണർ തുടങ്ങിയവർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ആർക്കും ഗുരുതര പരിക്കില്ല. യോഗ ചെയ്യുന്നവരെ അക്രമി സംഘം സ്റ്റേഡിയത്തിൽ നിന്ന് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വേദിയിൽ ഭക്ഷണം ഉൾപ്പെടെയുള്ളവ നശിപ്പിച്ചു.
യോഗ ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. പങ്കെടുത്തവരെ മർദ്ദിക്കാൻ ശ്രമിച്ചതോടെ അക്രമികൾക്ക് നേരെ പൊലീസ് കണ്ണീർവാതകവും പെപ്പർ സ്പ്രേയും പ്രയോഗിച്ചു. അക്രമികളെ ഒഴിപ്പിച്ച ശേഷം പരിപാടി പുനരാരംഭിച്ചു. സംഭവത്തിൽ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് 6 പേർ അറസ്റ്റിലായി.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും രാജ്യത്തെ മുൻ പ്രസിഡന്റ് അബ്ദുള്ള യമീന്റെ പാർട്ടിയായ പി.പി.എമ്മാണ് പിന്നിലെന്നാണ് സൂചന. ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധനാണ് യമീൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |