ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദ്രൗപതി മുർമുവിനെ എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ചർച്ചയിൽ ഉയർന്നുവന്ന ഇരുപതോളം പേരുകളിൽ നിന്നാണ് ദ്രൗപതി മുർമുവിനെ ബിജെപി പാർമെന്ററി ബോർഡ് തിരഞ്ഞെടുത്തത്. രാഷ്‌ട്രീയപരമായും സാമൂഹികപരമായുമുള്ള മുതലെടുപ്പ് ഇതിനു പിന്നിൽ ബിജെപി ലക്ഷ്യം വയ‌്ക്കുന്നുണ്ട്.
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ ജനിച്ച മുർമു, സന്താൾ ഗോത്രവർഗ വിഭാഗത്തിലെ അംഗമാണ്. റായിരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ സെന്ററിൽ അദ്ധ്യാപികയായാണ് അവർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അതിനുശേഷം, ജലസേചന-വൈദ്യുതി വകുപ്പിന്റെ ഭാഗമായി ഒഡീഷ സർക്കാരിനൊപ്പം പ്രവർത്തിച്ചു.
1997-ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കൗൺസിലറായി വിജയിച്ചതോടെയാണ് മുർമുവിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. അതേവർഷം തന്നെ ബി.ജെ.പിയുടെ എസ്.ടി മോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് റായിരംഗ്പൂർ സീറ്റിൽ നിന്ന് മുർമു രണ്ടുതവണ വിജയിച്ചു, 2000-ൽ ഒഡീഷ സർക്കാരിൽ സഹമന്ത്രി (സ്വതന്ത്ര ചുമതല) ആയി. 2007-ൽ ഈ വർഷത്തെ ഏറ്റവും മികച്ച എം.എൽ.എ.യായി ഒഡീഷ അസംബ്ലി മുർമുവിനെ ആദരിച്ചു.
തുടർന്ന് ബിജെപിക്കുള്ളിൽ നിരവധി പ്രധാന പദവികൾ മുർമുവിനെ തേടി എത്തി. എസ്ടി മോർച്ചയുടെ സംസ്ഥാന പ്രസിഡന്റായും, ബിജെപി മയൂർഭൻ ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
2015ൽ ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണറായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണറായി നിയമിക്കപ്പെടുന്നആദ്യ ആദിവാസി നേതാവും കൂടിയായിരുന്നു അവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |