കൊച്ചി: വരവും ചെലവും പൊരുത്തപ്പെടാതെ സ്കൂൾ ഉച്ചഭക്ഷണപദ്ധതി അദ്ധ്യാപകരെ നട്ടംതിരിക്കുന്നു.
ചോറിനൊപ്പം ദിവസവും രണ്ട് കറികൾ വേണം, ആഴ്ചയിൽ രണ്ടുദിവസം 150 മില്ലി തിളപ്പിച്ചാറ്റിയ പാലും ഓരോമുട്ടയും നിർബന്ധം. മത്സ്യവും മാംസവും യഥേഷ്ടമാകാം. എല്ലാം കൂടി 6 രൂപയിൽ നിൽക്കണം.
വരവ് കുറവായതുകൊണ്ട് ചെലവിൽ പിശുക്കുകാട്ടാനും പാടില്ല. കറികളിൽ ദൈനംദിന വൈവിദ്ധ്യം ഉറപ്പാക്കണം. ഓരോദിവസവും സാമ്പാർ, അവിയൽ എന്നിവയ്ക്ക് പുറമെ ചെറുപയർ, വൻപയർ, കടല, ഗ്രീൻപീസ്, മുതിര തുടങ്ങിയ ധാന്യങ്ങളും ഉൾപ്പെടുത്തണം. കുട്ടികളുടെ ശാരീരിക മാനസികവളർച്ചക്കും വികാസത്തിനും രോഗപ്രതിരോധശേഷിക്കും വേണ്ട എല്ലാ പോഷകഘടകങ്ങളും ഉറപ്പാക്കേണ്ട ചുമതല ഉച്ചഭക്ഷണകമ്മിറ്റിക്കും പ്രധാന അദ്ധ്യാപകനുമാണ്.
2016 ൽ നിശ്ചയിച്ച നിരക്കാണിത്. കഴിഞ്ഞവർഷം നവംബർ 1ന് ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിച്ചപ്പോൾ തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും സർക്കാർ പരിഗണിച്ചില്ല. സംസ്ഥാനതല ഉച്ചഭക്ഷണകമ്മിറ്റി ചേർന്ന് പാലിന്റെ അളവ് പകുതിയാക്കാൻ തീരുമാനിച്ചു. ആഴ്ചയിൽ രണ്ടുദിവസം 150 മില്ലി പാൽ എന്നത് ആഴ്ചയിൽ ഒരുദിവസമാക്കാനായിരുന്നു തീരുമാനം. മാർച്ച് 31 വരെ ഈ രീതി തുടർന്നെങ്കിലും ഇത്തവണ സ്കൂൾ തുറന്നപ്പോൾ ഇറക്കിയ പുതിയ സർക്കുലറിൽ പറയുന്നത് രണ്ടുദിവസവും പാല് കൊടുക്കണമെന്നാണ്.
ചെലവ്
ഒരുകുട്ടിക്ക് ..... 6 രൂപ
150 കുട്ടികൾ വരെയുള്ള സ്കൂളിന് പാചകചെലവ് കുട്ടി ഒന്നിന് 8 രൂപ.
151 മുതൽ 500 വരെയുള്ള സ്കൂളിന് അധികംവരുന്ന 350 കുട്ടികൾക്ക് 7 രൂപവീതവും 501 മുതൽ മുകളിലേക്ക് 6 രൂപവീതവും അനുവദിക്കും. പാചകതൊഴിലാലികളുടെ വേതനം പുറമേയാണ്.
ചോറിനൊപ്പം
ഉച്ചയൂണ് പദ്ധതി അദ്ധ്യാപകർക്ക് അധിക ബാധ്യതയാവുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ മാർക്കറ്റ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരുകുട്ടിക്ക് 12 രൂപയെങ്കിലും ലഭിക്കണം.
സി. പ്രദീപ്, പ്രസിഡന്റ്,
കെ.പി.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |