കൊല്ലം: മാസ്‌ക് വയ‌്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആശുപത്രി അടിച്ചുതകർത്ത മൂന്നംഗ അക്രമി സംഘം പിടിയിൽ. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. മൈലക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
കഴിഞ്ഞ 19ാം തീയതി രോഗിയോടൊപ്പം എത്തിയയാളോട് ഡ്യൂട്ടിയിലുണ്ടായിരുന്നവർ മാസ്‌ക് ധരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവ് അന്ന് ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും നഴ്സിനോട് മോശമായി പെരുമാറുകയും ചെയ്തു. ഇതു സംബന്ധിച്ചു ആശുപത്രി അധികൃതർ ചവറ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്നാണ് സംശയം.
സ്‌റ്റാഫ് നഴ്‌സ് അടക്കം രണ്ടു പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സ്റ്റാഫ് നഴ്സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരൻ ശങ്കരൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ശ്യാമിലിയെ ചവിട്ടി താഴെയിട്ട അക്രമികൾ അത്യാഹിത വിഭാഗത്തിലെ ഫാർമസിയുടെ ഗ്ലാസ് ചില്ലുകളും മരുന്നുകളും അടിച്ചു തകർത്തു. നഴ്സിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഡ്യൂട്ടി ഡോക്ടർ ഉണ്ണിക്കൃഷ്ണനെ കമ്പി വടി കൊണ്ട് അടിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ പരിക്കേറ്റില്ല. ശ്യാമിലിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |