പാലക്കാട്: പാലക്കാട് മർദനമേറ്റ് മരിച്ച യുവാവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മർദനത്തിൽ കാലിന് പരിക്കേറ്റുവെന്നും തലയിൽ നിന്ന് രക്തസ്രാവമുണ്ടായി എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെയാണ് പൊലീസ് ഉദ്യോഗസ്ഥനും സഹോദരനും ചേർന്ന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ചത്. അനസിനെ പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കിനൊപ്പം എത്തിയ നരികുത്തി സ്വദേശി ഫിറോസ് മർദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. യുവാവിനെ മർദിച്ച ഫിറോസിന് പുറമെ റഫീക്കിനെയും കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് അക്രമം നടന്നത്. പാലക്കാട് വിക്ടോറിയ കോളേജ് ലേഡീസ് ഹോസ്റ്റലിന് സമീപത്ത് വച്ച് അനസും സഹോദരങ്ങളായ ഫിറോസും റഫീഖും തമ്മിൽ വഴക്കുണ്ടായി. പിന്നീട് വിക്ടോറിയ കോളേജിന് മുന്നിലേക്ക് ഇരുവരും ബൈക്കിലെത്തുകയും ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ അടിക്കുകയും ചെയ്‌തു. ആദ്യം കാലിൽ അടിച്ച ഫിറോസ് പിന്നാലെ അനസിന്റെ തലയിൽ അടിച്ചു.
തലയ്‌ക്ക് അടിയേറ്റ ഉടനെ അനസ് നിലത്ത് വീണു. പരിക്കേറ്റ യുവാവിനെ റഫീക്കും ഫിറോസും ചേര്‍ന്ന് ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റു എന്നാണ് ഇവർ പറഞ്ഞത്. രാത്രിയോടെയാണ് മരണം സംഭവിച്ചത്.
അനസിന്റെ പരിക്ക് കണ്ട് സംശയം തോന്നിയ പൊലീസ് ഫിറോസിനെ ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ സംഭവം പുറത്തറിഞ്ഞത്. അബദ്ധത്തിൽ തലയ്ക്കടിയേറ്റു എന്നാണ് ഫിറോസ് മൊഴി നൽകിയത്. ഫിറോസ് കുറ്റം സമ്മതിച്ചതിനാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |