പാലക്കാട്: കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കുവേണ്ടി പാലക്കാട് ജില്ലയിൽ സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് ഇതുവരെ നഷ്ടപരിഹാരം കിട്ടിയില്ല. രേഖകൾ സർക്കാറിന്റെ പേരിലാക്കിയവരാണ് പ്രതിഫലത്തിനായി കാത്തിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ കൃഷിയിറക്കരുതെന്ന നിർദ്ദേശം കൂടിവന്നതോടെ കർഷകർക്ക് വരുമാനം നിലച്ചു. മറ്റൊരു നാട്ടിലേക്ക് ജീവിതം മാറ്റാൻ പോലും ആകാതെ ദുരിതത്തിലാണ് പുതുശ്ശേരി സെൻട്രൽ വില്ലേജിൽ ഉള്ളവർ.
നഷ്ടപരിഹാരം കിട്ടാതെ കാത്തുകിടക്കുന്ന നിരവധി കുടുംബങ്ങളുണ്ടിവിടെ. ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ കൃഷി ഇറക്കരുത് എന്ന നിർദേശം വന്നതോടെ വരുമാന വഴിയും അടഞ്ഞു. പെരുവഴിയിലാകുമെന്ന് ഭയന്നാണ് ഓരോ ദിവസവും ഉറങ്ങുന്നതും ഉണരുന്നതും. ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി രേഖകൾ സർക്കാർ പേരിലേക്ക് മാറ്റിയവർ വരെയുണ്ട്. പക്ഷേ ഭൂമിയുടെ പ്രതിഫലം പലർക്കും കിട്ടിയിട്ടില്ല.
ഇതുണ്ടാക്കുന്ന വേവലാതി ചെറുതല്ല. ഭൂമി ഏറ്റെടുത്തവർക്ക് പ്രതിഫലം വൈകില്ലെന്നാണ് റവന്യൂവകുപ്പ് അറിയിക്കുന്നത്. 25 ലക്ഷത്തിന് മുകളിൽ പണം നൽകണമെങ്കിൽ കൂടുതൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതിനുള്ള താമസമാണ് ഇപ്പോൾ നേരിടുന്നത് എന്നാണ് വിശദീകരണം. വികസനത്തിനായി ജനിച്ച മണ്ണും വീടും ഒഴിഞ്ഞു കൊടുക്കാൻ തുറന്ന മനസ്സോടെ തയ്യാറായവരാണ് മിക്കവരും. നഷ്ടപരിഹാരം ഉറപ്പാക്കുക എന്നതല്ല അർഹമായ പ്രതിഫലം താമസം കൂടാതെ എത്തിക്കുക എന്നതാണ് നീതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |