പാലക്കാട്: മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും പ്ലസ് വൺ സീറ്റുകൾ ആനുപാതികമായി വർദ്ധിപ്പിച്ചാലും ജില്ലയിൽ 5000ലേറെ കുട്ടികൾ പുറത്തിരിക്കേണ്ടിവരും. ജില്ലയിൽ ഈ വർഷം എസ്.എസ്.എൽ.സി പാസായവരുടെ എണ്ണം 38,972. അതേസമയം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ആകെ 24,150 സീറ്റുകളേയുള്ളൂ. 12,900 സീറ്റുകൾ സർക്കാർ സ്‌കൂളുകളിലും 11,250 സീറ്റുകൾ എയ്ഡഡിലും. ഇതുകൂടാതെ അൺഎയ്ഡഡിൽ 4117 സീറ്റുകൾ ഉണ്ടെങ്കിലും ഇവിടെ ചേർന്ന് പഠിക്കാൻ ഉയർന്ന ഫീസ് നൽകണം. ഇതുകാരണം പാവപ്പെട്ട കുട്ടികൾക്ക് അൺഎയ്ഡഡിൽ ചേർന്ന് പഠിക്കാൻ കഴിയില്ല. വി.എച്ച്.എസ്.ഇയിൽ 1725ഉം ഐ.ടി.ഐകളിൽ 2468ഉം പോളിയിൽ 480ഉം സീറ്റുകളുണ്ട്. പേപ്പറിലെ കണക്കുകൾ ഇങ്ങനെയാണെങ്കിലും ജില്ലയിൽ 10,132 സീറ്റുകളുടെ കുറവുണ്ട്. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വരുന്നതോടെ സീറ്റ്ക്ഷാമം ഇനിയും രൂക്ഷമാവും.
സീറ്റുകൾ കുറവുള്ള ജില്ലകളിൽ ഈ വർഷവും 20 ശതമാനം ആനുപാതിക വർദ്ധന ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ബാച്ചിലും പത്ത് കുട്ടികൾക്ക് അധികമായി പ്രവേശനം നൽകി കുറവ് പരിഹരിക്കുമെന്നാണ് പ്രഖ്യാപനം. മുൻ വർഷങ്ങളിലും സർക്കാർ ആനുപാതിക വർദ്ധന വരുത്തി കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു. ഇതുപ്രകാരം ഈ വർഷം 4830 സീറ്റുകൾ വർദ്ധിപ്പിച്ചാലും അയ്യായിരത്തിലേറെ കുട്ടികൾ സീറ്റ് ലഭിക്കാതെ പുറത്തിരിക്കേണ്ടിവരും. ഇവർ സ്‌കോൾ കേരളയിൽ (ഓപൺ സ്‌കൂൾ) അഭയം തേടേണ്ടിവരും. കഴിഞ്ഞ വർഷവും ജില്ലയിൽ നിന്നുള്ള നാലായിരത്തോളം കുട്ടികൾ സ്‌കോൾ കേരളയിൽ ചേർന്നാണ് പഠിച്ചത്. ഉപരിപഠനത്തിന് അർഹത നേടുന്ന മുഴുവൻ കുട്ടികൾക്കും പഠനാവസരം നൽകാൻ സർക്കാർ തയ്യാറാകണം എന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
കോമ്പിനേഷൻ കിട്ടാൻ പാടുപെടും
സീറ്റ് ക്ഷാമം കാരണം ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും വീടിന് അടുത്ത സ്‌കൂളുകളും തിരഞ്ഞെടുക്കാൻ കുട്ടികൾക്ക് കഴിയാറില്ല. സ്വന്തം പഞ്ചായത്തിലോ സമീപ പഞ്ചായത്തുകളിലോ ഉള്ള സ്‌കൂളുകളിൽപോലും കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാറില്ല. സയൻസ് പഠിക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് മറ്റുള്ള കോമ്പിനേഷനുകളിലേക്ക് മാറാൻ നിർബന്ധിതരാകുന്നത് അവരുടെ ഭാവിയെതന്നെ അവതാളത്തിലാക്കും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പുതിയ ബാച്ചുകൾ അനുവദിക്കുക എന്നതാണ് സീറ്റ് ക്ഷാമത്തിനുള്ള ശാശ്വത പരിഹാരം.കുട്ടികൾ കുറവായതിനാൽ മദ്ധ്യകേരളത്തിലെ ചില ജില്ലകളിൽ നിരവധി ബാച്ചുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഈ ബാച്ചുകൾ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് മാറ്റുകയോ പുതിയ ബാച്ചുകൾ അനുവദിക്കുകയോ ചെയ്യണം.
സീറ്റ് വർദ്ധനവ് പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും
ഒരു ബാച്ചിൽ 50 കുട്ടികൾ മാത്രമേ പാടുള്ളൂ. ആനുപാതിക വർദ്ധനയിലൂടെ കുട്ടികളുടെ എണ്ണം 60 ആയി ഉയരുമ്പോൾ അദ്ധ്യാപകർക്ക് ക്ലാസ് മുറികളിൽ കുട്ടികളെ നിയന്ത്രിക്കാനും പഠിപ്പിക്കാനും പ്രയാസമാകും. കൂടാതെ ലാബ്, പ്രാക്ടിക്കൽ എന്നിവയ്ക്ക് മതിയായ സൗകര്യം ലഭിക്കില്ല. അതിനാൽ ആനുപാതിക സീറ്റ് വർദ്ധന പഠനനിലവാരത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ധ്യാപകരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |