ആലുവ: കുട്ടമശേരി സൂര്യാനഗറിൽ കോതേലിപ്പറമ്പിൽ സുധീഷിന്റെ (36) വീട്ടിൽനിന്ന് മയക്കുമരുന്നും കഞ്ചാവും പിടികൂടി. 100 ഗ്രാം എം.ഡി.എം.എ, 350 ഗ്രാം ഹാശിഷ്, ഒന്നരകിലോ കഞ്ചാവ്, നാല് വടിവാൾ എന്നിവ ആലപ്പുഴ മണ്ണഞ്ചേരിയിൽ നിന്നെത്തിയ പൊലീസ് സംഘം പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെ മണ്ണഞ്ചേരി സി.ഐ മോഹിതിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് വീടിന് സമീപത്തുനിന്ന് സുധീഷിനെ പിടികൂടിയശേഷം വീട്ടിലെത്തി റെയ്ഡ് നടത്തി ലഹരിവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തത്.
നേരത്തെ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായ പ്രതിയിൽനിന്ന് ലഭിച്ച വിവരങ്ങളെത്തുടർന്നാണ് സുധീഷിനെ പൊലീസ് കുടുക്കിയത്. പ്രതിയുമായി മഫ്‌തിയിൽ സ്വകാര്യ കാറിലെത്തിയ സി.ഐ ഉൾപ്പെടുന്ന നാലംഗ പൊലീസ് സംഘം സുധീഷിനെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.
സൂര്യനഗർ ഭാഗത്ത് കഞ്ചാവ് കച്ചവടവും ഉപയോഗവും വർദ്ധിക്കുന്നതായി നാട്ടുകാർക്ക് ഏറെ നാളായി പരാതിയുണ്ട്. പൊലീസിനും എക്സൈസ് സംഘത്തിനും ഇത് സംബന്ധിച്ച് നാട്ടുകാർ പരാതി നൽകിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയിരുന്നില്ല. ഇതിനിടയിൽ പരാതി നൽകിയെന്നാരോപിച്ച് നാട്ടുകാരിയായ സ്ത്രീക്ക് നേരെ ഭീഷണിയും കാറിടിപ്പിക്കാനും ശ്രമം നടന്നിരുന്നു. ഈ കേസിലും സുധീഷ് പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |