കൊച്ചി: ഇറച്ചിനുറുക്കുന്ന യന്ത്രത്തിനുളളിൽ സ്വർണം കടത്തിയ സംഭവത്തിൽ ചലച്ചിത്ര നിർമ്മാതാവ് പിടിയിൽ. ചോദ്യം ചെയ്യാനായി ഹാജരായപ്പോഴാണ് ചലച്ചിത്ര നിർമ്മാതാവായ കെ.പി സിറാജുദ്ദീൻ കസ്‌റ്റംസ് പിടിയിലായത്. ഇയാളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നാണ് വിവരം. ഏപ്രിൽ രണ്ടിന് നെടുമ്പാശേരി വിമാനത്താവളത്തിൽ കാർഗോവിമാനത്തിൽ എത്തിയ ഇറച്ചിവെട്ട് യന്ത്രത്തിലാണ് സ്വർണം കടത്തിയത്. ഈ കേസിൽ സിറാജുദ്ദീനാണ് മുഖ്യപ്രതി. തൃക്കാക്കര നഗരസഭ ഉപാദ്ധ്യക്ഷനും മുസ്ളീം ലീഗ് ജില്ലാ നേതാവുമായ എ.എ ഇബ്രാഹീംകുട്ടിയുടെ മകൻ ഷാബിൻ അടക്കം സംഭവത്തിൽ പങ്കുളള മൂന്ന്പേരെ മുൻപ് അറസ്‌റ്റ് ചെയ്‌തിരുന്നു.
വിദേശത്തുളള സിറാജുദ്ദീന് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണ കസ്‌റ്റംസ് നോട്ടീസ് നൽകി. എന്നാൽ ഇയാൾ ഹാജരായില്ല. മൂന്നാമത് നോട്ടീസിന് ചെന്നൈയിൽ എത്തിയ ശേഷം കൊച്ചിയിലെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. 2.23 കിലോഗ്രാം സ്വർണമാണ് ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് അയച്ചത്. ഇത് അയച്ചത് സിറാജുദ്ദീനാണെന്ന് തെളിഞ്ഞിരുന്നു. മുൻപും അടുക്കള ഉപകരണങ്ങളിൽ സ്വർണം ഒളിപ്പിച്ച് സിറാജുദ്ദീൻ കടത്തിയിട്ടുണ്ടെന്നാണ് വിവരം. ചാർമിനാർ, വാങ്ക് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് കെ.പി സിറാജുദ്ദീൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |