■സമ്മത പ്രകാരമുള്ള ശാരീരിക ബന്ധം പീഡനമാക്കുന്നതിനെതിരെ ജാഗ്രത വേണം
കൊച്ചി: പീഡനക്കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ, ഉഭയ സമ്മത പ്രകാരമുള്ള ശാരീരിക ബന്ധത്തെ പീഡനമാക്കി ചിത്രീകരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം പറഞ്ഞത്.
ഇരയുടെ ചാരിത്ര്യം, പെരുമാറ്റം, എതിർപ്പ്, പരിക്കുകൾ, പരാതി നൽകിയ സമയം തുടങ്ങിയവയൊക്കെ പീഡനക്കേസുകളിലെ സ്ഥിരം വാദമുഖങ്ങളാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അതിലുപരി ഓരോ കേസിലെയും പ്രത്യേക സാഹചര്യവും വസ്തുതകളും വിലയിരുത്തി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മാർച്ച് 16 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തത്. നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നെന്നും ,പുതിയ ചിത്രത്തിൽ മറ്റൊരു നായികയാണെന്നറിഞ്ഞപ്പോഴാണ് പീഡന പരാതി നൽകിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വിഷമസ്ഥിതിയിലുള്ള സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പ്രതിയുടെ സ്വഭാവമാണെന്നും, നടിയെ ചൂഷണം ചെയ്ത ശേഷം ആട്ടിൻ തോലണിഞ്ഞ ചെന്നായയുടെ സ്വഭാവം കാണിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
ഹൈക്കോടതി
വിലയിരുത്തൽ
പ്രതി വിവാഹിതനാണെന്നും ബന്ധം നിലവിലുണ്ടെന്നും ഇരയ്ക്ക് അറിയാമായിരുന്നു.
വാട്ട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലുമായി ഇവർ സ്ഥിരമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഇരയും പ്രതിയെപ്പോലെ മൊബൈൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. മാർച്ച് 31 മുതൽ ഏപ്രിൽ 14 വരെയുള്ള ഇവരുടെ ഫോൺ സംഭാഷണങ്ങളിൽ പീഡനത്തെക്കുറിച്ച് പറയുന്നില്ല. പ്രതിയുടെ ചിത്രത്തിൽ പുതിയ നായികയാണെന്ന് ഇരയറിഞ്ഞത് ഏപ്രിൽ 15നു ശേഷമാണ്. ഏപ്രിൽ 17ന് പ്രതിക്കെതിരെ ബഹളമുണ്ടാക്കി.
വ്യവസ്ഥകൾ
■ജൂൺ 27 നു രാവിലെ ഒമ്പതിന് ചോദ്യം ചെയ്യലിന് ഹാജരാകണം.
■അറസ്റ്റ് ചെയ്താൽ അഞ്ചു ലക്ഷം രൂപയുടെ ബോണ്ടിലും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യത്തിലും വിടണം.
■ഇരയെയും കുടുംബത്തെയും സോഷ്യൽ മീഡിയ ഉൾപ്പെടെ ഒരു മാദ്ധ്യമത്തിലൂടെയും ഉപദ്രവിക്കരുത്
■കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |