തൃശൂർ : കേരളത്തെ ജലസമ്പന്നമാക്കുന്ന മൺസൂൺ മഴയ്ക്ക് മനംമാറ്റം. കഴിഞ്ഞ പത്തുവർഷത്തിനിടെ മൺസൂൺ സീസണിൽ 20 ശതമാനം വ്യതിയാനമുണ്ടായി. ജൂൺ ഒന്ന് മുതൽ 15വരെ 299 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നിടത്ത്, 2018 ജൂൺ മുതൽ 121.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
സാധാരണ ജൂൺ പകുതിവരെയും ജൂലായിലും അതിശക്തമായ മഴ ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ സെപ്തംബർ വരെ സാധാരണ മഴയ്‌ക്കേ സാദ്ധ്യതയുള്ളൂവെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിഗമനം. ജൂണിൽ തുടങ്ങിയ മഴ ജൂലായിൽ ശക്തിപ്പെട്ട് ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കുറയുന്ന പ്രവണതയും മാറി. പകരം ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ കനത്ത മഴയുണ്ടാകുന്നു. 2018-19ൽ ഓഗസ്റ്റിലും 2020ൽ സെപ്‌തംബറിലും 2021ൽ ഒക്ടോബർ, നവംബറിലുമാണ് കൂടുതൽ പെയ്‌തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 16 ശതമാനം മഴ കുറവായിരുന്നു.
കരുത്തില്ലാതെ കാറ്റ്
അറബിക്കടലിലെ മഴമേഘങ്ങളെ കരയ്‌ക്കെത്തിക്കാനുള്ള ശക്തമായ കാറ്റില്ലാത്തതാണ് പ്രധാന തടസം. ഈ സമയത്ത് കിട്ടേണ്ട കാറ്റ് ശ്രീലങ്കയിലേക്ക് ഗതിമാറി. ന്യൂനമർദ്ദവും മേഘക്കൂട്ടവും അനുകൂലമല്ല. മേഘങ്ങളുടെ ഘടനയിലും വ്യത്യാസമുണ്ടായി. നിംബോ സ്ട്രാറ്റസ് മേഘങ്ങളിൽ ഹിമകണം കുറവായതിനാൽ ഇടിയും മിന്നലുമുണ്ടാകില്ല. എന്നാൽ അന്തരീക്ഷത്തിൽ 12-15 കിലോമീറ്റർ ഉയരത്തിലുള്ള കൂമ്പാര മേഘങ്ങൾ (ക്യുമുലോ നിംബസ്) ഉണ്ടാകുന്നത് അതിതീവ്ര മഴയ്ക്കും ഇടിമിന്നലിനും കാരണമാകുന്നു.
മഴമേഘങ്ങൾക്ക് എട്ട് ഘട്ടം
32-50 ദിവസം അന്തരീക്ഷത്തിൽ കറങ്ങുന്ന മഴമേഘങ്ങൾക്ക് എട്ട് ഘട്ടങ്ങളുണ്ട്. ഇതിൽ രണ്ടു മുതൽ അഞ്ചുവരെയുള്ള ഘട്ടങ്ങളാണ് കേരളത്തിന് അനുകൂലമാകുന്നത്. മേഘങ്ങൾ ഇപ്പോൾ ഒന്നാം ഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിലെത്തിയാൽ ഒറ്റപ്പെട്ട മഴയുണ്ടാകും.
2019-22ൽ ജൂൺ 1 മുതൽ 15 വരെ ലഭിച്ച മഴ (മില്ലി മീറ്ററിൽ)
2019........ 208.0
2020........ 283.5
2021........ 250.5
2022........ 121.3
(ലഭിക്കേണ്ടത് 299 മില്ലി മീ.)
ജൂണിൽ മഴ കുറയുന്നത് ഇതാദ്യമല്ല. പക്ഷേ, 3 വർഷത്തിനിടയിൽ ഇത്തവണ വളരെക്കുവാണ്. ഇനി കാലവർഷം ശക്തിപ്പെടാനിടയില്ല.
- രാജീവൻ എരിക്കുളം,
കാലാവസ്ഥാ വിദഗ്ദ്ധൻ, ദുരന്തനിവാരണ അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |