SignIn
Kerala Kaumudi Online
Thursday, 25 April 2024 4.08 AM IST

യുവാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു; പ്രതി അറസ്റ്റിൽ

murder

പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ പ്രതി നരികുത്തി സ്വദേശി ഫിറോസിനെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വിക്ടോറിയ കോളേജിന്റെ വനിതാ ഹോസ്റ്റലിനു സമീപം അസ്വാഭാവികമായി കണ്ട അനസിനെ ഫിറോസും അനിയൻ റഫീഖും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തപ്പോൾ മോശമായി പ്രതികരിച്ചതിലെ പ്രതികാരമാണ് കോലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഹോസ്റ്റൽ പ്രദേശത്തുനിന്ന് തിരികെ റോഡിലേക്ക് നടന്ന അനസിനെ ബൈക്കിൽ പിന്തുടർന്നെത്തിയ ഫിറോസ് ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാലിനും തലയ്ക്കുമാണ് അടിയേറ്റത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മർദ്ദനമേറ്റ് ബോധം നഷ്ടമായ അനസിനെ ഫിറോസും പൊലീസുകാരനായ അനിയൻ റഫീഖും ചേർന്നാണ് ഓട്ടോയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോയിൽ നിന്നുവീണ് പരിക്കേറ്റതായാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ചികിത്സയിലിരിക്കെ രാത്രി 11ഓടെയാണ് അനസിന്റെ മരണം സ്ഥിരീകരിച്ചത്. പൊലീസെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഉച്ചയ്ക്ക് വിക്ടോറിയ കോളേജ് പരിസരത്ത് അപകടം നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് ഫിറോസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തുവന്നത്. കൊലപാതകം നടന്നത് റഫീഖിന്റെ അറിവോടെയല്ലെന്നും​ അതിനാൽ ഇയാളെ ഉടനെ കസ്റ്റഡിയിലെടുക്കേണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

കൊല്ലപ്പെട്ട അനസിനെതിരെ ടൗൺ സ്റ്റേഷനിൽ അടിപിടി ഉൾപ്പെടെ ചില കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഏറെ നാളായി വീട്ടിൽനിന്ന് അകന്നുകഴിയുകയായിരുന്ന അനസിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ചുവർഷമായി ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കള്ളിക്കാട് ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിച്ചു.

 അബദ്ധത്തിലെന്ന് മൊഴി

ഹോസ്റ്റൽ പരിസരത്ത് യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് അനസ് മോശമായി പെരുമാറി. ഇതേ തുടർന്നുണ്ടായ ദേഷ്യത്തിലാണ് അടിച്ചത്. ബാറ്റ് ഉപയോഗിച്ച് കൈക്കും കാലിനും അടിക്കാനാണ് ഉദ്ദേശിച്ചത്. രണ്ടാമത്തെ അടി അനസ് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ തലയിൽ കൊള്ളുകയായിരുന്നു. കൊല്ലണമെന്ന് വിചാരിച്ച് ചെയ്തതല്ലെന്നും ഫിറോസ് പൊലീസിന് മൊഴിനൽകി. സഹോദരൻ റഫീഖുമായെത്തിയ പ്രതി ബൈക്കിൽ നിന്ന് ഇറങ്ങിയതും അനസിനെ മർദ്ദിക്കുകയായിരുന്നു. രണ്ടു തവണ ബാറ്റുകൊണ്ട് അടിച്ചു. രണ്ടാമത്തെ അടിയിൽ അനസ് ബോധംകെട്ട് താഴെ വീണു. ഇത് പ്രദേശത്തെ സിസി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.