കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കൂടുതൽ വാർഡുകളിലും നടന്നിട്ടുണ്ടെന്ന് സൂചന. 12 വാർഡുകളിലുള്ള കെട്ടിടങ്ങൾക്ക് കൂടി അനധികൃതമായി നമ്പർ നൽകിയിട്ടുണ്ടെന്നാണ് വിവരം. പ്രാഥമിക പരിശോധനയിൽ മലാപ്പറമ്പ്, വലിയങ്ങാടി, മൂന്നാലിങ്കൽ, തിരുത്തിയാട് എന്നീ വാർഡുകളിലെ അനധികൃതമായി നിർമിച്ച ആറ് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയെന്നായിരുന്നു കോർപ്പറേഷൻ കണ്ടെത്തിയത്.
പുതിയങ്ങാടി, തോപ്പയിൽ, വെള്ളിമാട്കുന്ന്, മൂഴിക്കൽ, മീഞ്ചന്ത, വേങ്ങേരി,, കരുവിശ്ശേരി, പാളയം, പന്നിയങ്കര, ചെലവൂർ, ചാലപ്പുറം, കുടിൽതോട് തുടങ്ങിയ വാർഡുകളിലെ കെട്ടിടങ്ങൾക്കാണ് നമ്പർ ലഭിച്ചെന്ന സൂചനയെ തുടർന്ന് പരിശോധന കർശനമാക്കാനാണ് കോർപ്പറേഷന്റെ ശ്രമം. പൊലീസും ഇക്കാര്യം പരിശോധിക്കും. ഡിജിറ്റൽ സിഗ്നേച്ചർ ചെയ്ത ഒരു കമ്പ്യൂട്ടറാണ് കണ്ടെത്തിയത്. മറ്റ് സിസ്റ്റങ്ങളിലും പരിശോധന നടത്തും.
അന്വേഷണസംഘം നാല് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിരമിച്ച റവന്യു ഓഫീസർ ഉൾപ്പടെയുള്ളവരുടെ മൊഴിയാണ് ഫറോക്ക് അസി. കമ്മിഷണർ എം.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എടുത്തത്. സൈബർ സെൽ ഉദ്യോഗസ്ഥരുൾപ്പെടെ അന്വേഷണ സംഘത്തിലുണ്ട്.
സൂക്ഷ്മപരിശോധന നടത്തും
രണ്ടു വർഷത്തിനുള്ളിൽ കെട്ടിട നമ്പർ നൽകിയ ഓരോ ഫയലും സൂക്ഷ്മമായി പരിശോധിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി പറഞ്ഞു. ലോഗിൻ വിവരങ്ങളുടെ ഉത്തരവാദിത്വം സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് തന്നെയാണെന്നും സെക്രട്ടറി വ്യക്തമാക്കി. പാസ് വേഡ് ഇടയ്ക്കിടെ മാറ്റണമെന്ന് എല്ലാ ജീവനക്കാരെയും അറിയിച്ചിരുന്നു. സൈബർ തട്ടിപ്പുകളെക്കുറിച്ച് ക്ലാസുകളുൾപ്പടെ നൽകിയതുമാണ്. പൊലീസ് സമഗ്രമായി അന്വേഷിക്കുമെന്നാണ് കരുതുന്നത്. കോർപ്പറേഷൻ പ്രത്യേകം സൈബർ വിദഗ്ദ്ധനെക്കൊണ്ട് അന്വേഷിക്കില്ല. എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന് പൊലീസിന് നൽകിയ പരാതിയിലുണ്ട്. തട്ടിപ്പിന്റെ വഴി അടയ്ക്കുകയാണ് കോർപ്പറേഷന്റെ ആവശ്യം.
എന്തുകൊണ്ട് യൂണിയൻ നേതാക്കൾ ?
യൂണിയൻ നേതാക്കളുടെ ലോഗിൻ വിവരങ്ങൾ ചോർത്തി നടത്തിയ തട്ടിപ്പ് നടത്താൻ ഓഫീസിനുള്ളിൽ നിന്നു തന്നെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന പരിശോധന നടക്കുന്നുണ്ട്. പിടിക്കപ്പെടാൻ സാദ്ധ്യത കുറവാണെന്ന് കരുതിയാണ് നേതാക്കളുടെ ലോഗിൻ തന്നെ ഉപയോഗിച്ചതെന്നാണ് വിലയിരുത്തൽ.
സസ്പെൻഷനിലായ മൂന്നുപേരും ഭരണപക്ഷ അനുകൂല കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) അംഗങ്ങളാണ്. ഒരാൾ ജില്ലാ പ്രസിഡന്റുമാണ്. യു.ഡി.എഫ് അനുകൂല കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെ.എം.സി.എഫ്.എ) സംസ്ഥാന നേതാവാണ് നാലാമത്തെയാൾ.
ആറ് കെട്ടിടങ്ങൾക്കെതിരെ നടപടി
അനധികൃതമായി നമ്പർ ലഭിച്ച ആറ് കെട്ടിടങ്ങൾക്കെതിരെ കോർപ്പറേഷൻ നടപടി സ്വീകരിക്കും. നോട്ടീസ് നൽകി പൊളിച്ച് മാറ്റുന്നതsക്കമുള്ള കർശന നടപടിയ്ക്കാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്.
സമഗ്രമായ ആഭ്യന്തര അന്വേഷണം
അഡീഷണൽ സെക്രട്ടറി കെ.മനോഹറിന്റെ നേതൃത്വത്തിൽ സമഗ്രമായ ആഭ്യന്തര അന്വേഷണം നടക്കും. അഞ്ചു ദിവസമാണ് അന്വേഷണ കാലഘട്ടം. ഡെപ്യൂട്ടി സെക്രട്ടറി രേണുക, എക്സിക്യുട്ടീവ് എൻനീയർ ബിജോയ് എന്നിവരടങ്ങിയതാണ് അഭ്യന്തര അന്വേഷണസംഘം.
കെട്ടിടനമ്പർ തട്ടിപ്പിൽ ജുഡീഷ്യൽ
അന്വേഷണം വേണം: യു.ഡി.എഫ്
@ യു.ഡി.എഫ് കൗൺസിലർമാർ നിൽപ്പ് സമരം നടത്തി
കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണവും സൈബർ സെൽ അന്വേഷണവും വേണമെന്ന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത ആവശ്യപ്പെട്ടു. തട്ടിപ്പ് പുറത്തായ സാഹചര്യത്തിൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണം. ഏഴ് മാസം മുമ്പേ ലഭിച്ച പരാതിയിൽ നടപടിയെടുക്കാതിരുന്ന സെക്രട്ടറിയുടെ നടപടി സംശയാസ്പദമാണ്. നാല് ഉദ്യോഗസ്ഥർ മാത്രമല്ല വലിയ മാഫിയ തന്നെ ഇതിന് പിന്നിലുണ്ട്. കൃത്യമായ അന്വേഷണം വേണം. സെക്രട്ടറി ആരെയാണ് ഭയപ്പെടുന്നതെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യു.ഡി.എഫ് കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം യു.ഡി.എഫ് ജില്ല കൺവീനർ എം.എ.റസാഖ് സമരം ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവർക്ക് സാങ്കേതികത്വത്തിന്റെ പേരിൽ നീതി നിഷേധിക്കുന്ന കോർപ്പറേഷനിൽ നൂറുകണക്കിന് കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ നടപ
ടിയിൽ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ, കെ.പി.രാജേഷ്കുമാർ, കെ.നിർമ്മല, അയിഷാബി പാണ്ടികശാല, സൗഫിയ അനീഷ്, എം. മനോഹരൻ, എം.സി സുധാമണി, ഓമന മധു, കവിത അരുൺ, കെ. റംലത്ത്, മുഹമ്മദ് സജീർ, വി. മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.
കൂട്ട അവധിയെടുത്ത് ജീവനക്കാർ
കോഴിക്കോട്: ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർ ഇന്നലെ ഉച്ചവരെ കൂട്ട അവധിയെടുത്തു. തുടർന്ന് സമരസമതി യോഗം ചേർന്നു. 350ഓളം പേർ പങ്കെടുത്തു. രണ്ടു ദിവസത്തിനുള്ളിൽ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ജീവനക്കാർ വ്യക്താക്കി. കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടറി കെ. ബാബു ഉദ്ഘാടനം ചെയ്തു. സി. മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വി.പി. ഉണ്ണികൃഷ്ണൻ, എൻ.പി. മുസ്തഫ, ശരത്കുമാർ, രജിത്കുമാർ, സുബൈദ, എൻ. സഷിത, ടി.കെ. ജിനേഷ്, ടി. രമേശൻ എന്നിവർ പ്രസംഗിച്ചു. അതേസമയം അവധി അനുവദിച്ചിരുന്നില്ലെന്ന് സെക്രട്ടറി. കെ.യു. ബിനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |