മുംബയ് : മഹാരാഷ്ട്രയിൽ വിമത ശിവസേന എം.എൽ.എമാർ ഉയർത്തിയ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഔദ്യോഗിക വസതിയായ വർഷയിൽ നിന്ന് സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ധവ് താക്കറെയും കുടുംബവും മടങ്ങിയത്. മുഖ്യമന്ത്രിക്ക് പ്രവർത്തകർ പുഷ്‌പവൃഷ്‌ടിയോടെ വൈകാരികമായ യാത്രഅയപ്പാണ് നൽകിയത്.
അതേസമയം, കൂടുതൽ വിമത എം.എൽ.എമാർ ഗുവാഹത്തിയിലേക്ക് എത്തിയെന്നാണ് വിവരം. നാല് ശിവസേന എം.എൽ.എമാർ ചാർട്ടേഡ് വിമാനത്തിൽ എത്തിയെന്നാണ് റിപ്പോർട്ട്. മന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ശിവസേന എം.എൽ.എമാർ നടത്തിയ വിമതനീക്കത്തെ തുടർന്നാണ് മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഗുവാഹതിയിലുള്ള ഏക്‌നാഥ് ഷിൻഡെ ഏഴ് സ്വതന്ത്രർ അടക്കം 46 എം.എൽ.എമാരുടെ പിന്തുണയാണ് അവകാശപ്പെട്ടത് . ഇതിനെതുടർന്ന് ഫേസ്‌ബുക്ക് ലൈവിലെത്തിയ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഔദ്യോഗിക
വിഭാഗത്തിനൊപ്പമുള്ള എം.എൽ.എമാരുടെ യോഗത്തിന് ശേഷമാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്.
കൊവിഡ് പോസിറ്റീവ് ആയ ഉദ്ധവ് താക്കറെ എം.എൽ.എമാരുടെ യോഗത്തിലും ഓൺലൈനിലാണ് പങ്കെടുത്തത്. രാജിസന്നദ്ധത അറിയിച്ച ഉദ്ധവുമായി എൻ.സി.പി നേതാവ് ശരത് പവാർ കൂടിക്കാഴ്‌ച നടത്തി. ഭൂരിപക്ഷം നഷ്‌ടമായാൽ സർക്കാർ പിരിച്ചുവിടുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് പ്രസ്‌താവിച്ചിരുന്നു.
ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് കൊവിഡ് ബാധിച്ചത് ബദൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിന് തടസമായി. കോഷിയാരിക്ക് പകരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്‌ക്ക് ചുമതല നൽകിയാൽ നടപടികൾ വേഗത്തിലായേക്കും.
അതേസമയം ബി.ജെ.പി തട്ടിയെടുക്കുന്നത് തടയാൻ കോൺഗ്രസും എൻ.സി.പിയും തങ്ങളുടെ എം.എൽ.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കോൺഗ്രസ് എം.എൽ.എമാർ വിൽപനയ്‌ക്കല്ലെന്ന് എ.ഐ.സി.സി നിരീക്ഷകനായ കമൽനാഥ് പറഞ്ഞു. നിയമസഭാകക്ഷി നേതാവ് ബാലാസാഹബ് തൊറാട്ടിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ 44ൽ 41 കോൺഗ്രസ് എം.എൽ.എമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |