■പലതും ആക്രി ഇടപാടുകളുടെ മറവിൽ
കൊച്ചി: ജി.എസ്.ടി നടപടിക്രമങ്ങളിലെ പഴുതുകൾ മുതലെടുത്ത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുക്കുന്ന സംഘങ്ങൾ കേരളത്തിൽ സജീവം. അടയ്ക്കാ മുതൽ ആക്രിയിൽ വരെയാണ് തട്ടിപ്പ്. പെരുമ്പാവൂരിൽ ആക്രി ഇടപാടിന്റെ മറവിൽ വ്യാജബില്ല് നിർമ്മിച്ച് 13കോടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്ത സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാന ജി.എസ്.ടി അധികൃതർക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. പെരുമ്പാവൂർ, മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം. ആകർഷകമായ ഓഫറുകൾ നൽകി സാധാരണക്കാരുടെ പാൻകാർഡ് അടക്കമുള്ള രേഖകൾ കൈക്കലാക്കും. പിന്നീട് വ്യാജരസീതും റിട്ടേണും നിർമ്മിച്ചാണ് നികുതി തട്ടുന്നത്. പെരുമ്പാവൂരിൽ തട്ടിപ്പു സംഘത്തിന്റെ അക്കൗണ്ടിലേക്ക് വൻതുക എത്തിയത് ജി.എസ്.ടി അധികൃതർ കണ്ടെത്തി. ബാങ്കുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ആക്രിക്കച്ചവടത്തിന് പിന്നിലെ ഹവാല- ലഹരി ഇടപാട് സ്ഥിരീകരിച്ചതിനാൽ വിവരം നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കും എക്സൈസിനും കൈമാറി. 50-70 ശതമാനം വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കുന്ന ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ 50 മുതൽ 70 ശതമാനം തട്ടിപ്പുകാർ ഈടാക്കും. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഒരു ഉത്പന്ന-സേവന വിതരണക്കാരൻ നിർമ്മാതാവിൽനിന്ന് അവ വാങ്ങുമ്പോൾ അടയ്ക്കുന്ന നികുതി പിന്നീട് അവ ഉപഭോക്താവിന് വിറ്റഴിച്ചശേഷം തിരികെ നേടുന്നതാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്. ഉപഭോക്താവ് അടയ്ക്കേണ്ട നികുതിയാണ് വിതരണക്കാരൻ മുൻകൂറായി അടയ്ക്കുന്നത്. പിന്നീട് ബില്ലോ ഇൻവോയ്സോ സമർപ്പിച്ച് ഈ നികുതി തിരികെനേടും. ഇൻവോയ്സും ബില്ലും വ്യാജമായി നിർമ്മിച്ചാണ് റീഫണ്ട് തട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |