കണ്ണൂർ:മഴ ശക്തമായതോടെ കളക്ടറേറ്റിന് എതിർ വശത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രക്കാർ കടുത്ത ദുരിതത്തിൽ. കാസർകോട് ഭാഗത്ത് നിന്നു വരുന്ന ബസുകളാണ് ഇതിലൂടെ പോകുന്നത്.നേരത്തെ കാൾടെക്സിലുണ്ടായിരുന്ന സ്റ്റോപ്പാണ് ഗതാഗത കുരുക്കിന്റെയും അശാസ്ത്രീയതയുടെയും പേരിൽ കളക്ടറേറ്റിന് എതിർ വശത്തേക്ക് മാറ്റിയത്.
എന്നാൽ ഇത് കൂടുതൽ ബുദ്ധിമുട്ടിക്കുകയാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം.മഴക്കാലമായതോടുകൂടി ചെളിനിറഞ്ഞ കുഴികളും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മഴ പെയ്താൽ കയറി നിൽക്കാൻ ഷെൽട്ടർ പോലുമില്ല.അതേ സമയം കാൾടെക്സിൽ നേരത്തെയുണ്ടായ ബസ്സ് ഷെൽട്ടർ ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്.
നിലവിൽ കാൾടെക്സിൽ ഇറങ്ങേണ്ട യാത്രക്കാർ സിഗ്നലിലെ ഗതാഗത കുരുക്ക് കടന്ന് തിരിച്ച് നടക്കേണ്ട സ്ഥിതിയാണ്. കാൾടക്സ് ജംഗ്ഷനിലെ യാത്ര സുഗമമാക്കാനും ഗതാഗത കുരുക്ക് ഇല്ലാതാക്കാനുമാണ് ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിച്ചതെന്നാണ് അധികൃതർ പറയുന്നത്. എങ്കിലും പ്രായമായവരെ ഉൾപ്പെടെ പരിഷ്ക്കരണം വലക്കുകയാണ്. റോഡ് സേഫ്റ്റി അതോറിറ്റി യുടെയും ട്രാഫിക് റെഗുളേറ്ററി അതോറിറ്റി യുടെയും തീരുമാനത്തിലാണ് ബസ്‌സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചത്. കണ്ണൂർ ആശുപത്രിയിലേക്കും പുതിയ ബസ് സ്റ്റാൻഡിലേക്കുമുള്ള ബസുകളാണ് പ്രധാനമായും ഇതിലൂടെ പോകുന്നത്. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമുൾപ്പെടെ നിരവധി പേർ ഈ ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നുണ്ട്.നിലവിൽ എ.കെ.ജി ആശുപത്രി സ്റ്റോപ്പ് കഴിഞ്ഞാൽ ലിമിഡ് ബസ്സ് നിർത്തുന്നത് ഇവിടെ മാത്രമാണ്.
എങ്ങും ഷെൽട്ടറുകളില്ലാ സ്റ്റോപ്പുകൾ
നഗരത്തിൽ പലയിടങ്ങളിലും ബസ്സ് ഷെൽട്ടറുകളില്ലാതെ മഴയും വെയിലും കൊണ്ട് നിൽക്കേണ്ട ഗതികേടാണ് യാത്രക്കാർക്ക്.കാൾടെക്സ്,ടൗൺ പൊലീസ് സ്റ്രേഷന് മുൻവശം,കിഴക്കെ കവാടം,പഴയ ബസ് സ്റ്റാന്റിൽ ഇരിട്ടി ബസ് നിർത്തുന്ന സ്ഥലം എന്നിവിടങ്ങിലൊന്നും തന്നെ ബസ് ഷെൽട്ടറുകളില്ല.മഴ ശക്തമാകുന്നതോടെ ബസ്സ് കാത്ത് നിൽക്കുന്നവർക്ക് യാതൊരു സുരക്ഷയും ഇവിടങ്ങളിലില്ലാത്ത സ്ഥിതിയാണ്.നഗരത്തിലെ ബസ് ഷെൽട്ടറുകളുടെ അശാസ്ത്രീയതയെ കുറിച്ച് നിരവധി പരാതി ഉയർന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
മുമ്പുണ്ടായിരുന്ന ബസ് സ്റ്റോപ്പിൽ രണ്ട് ബസുകൾ ഒരുമിച്ചു നിർത്തിയാൽ അത് വലിയ രീതിയിലുള്ള ഗതാഗത കുരുക്കിന് കാരണമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ബസ്‌സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാൻ തീരുമാനമെടുത്തത് -ടി അഡ്വ.ടി.ഒ.മോഹനൻ ,മേയർ .
ബസ് സ്റ്റോപ് കളക്ടറേറ്റിന് മുന്നിലേക്ക് മാറ്റിയതോടുകൂടി യാത്ര വളരെ ദുസ്സഹമാണ്. മഴക്കാലമരംഭിച്ചതോടുകൂടി കയറി നിൽക്കാൻ സൗകര്യമുള്ള ബസ്‌സ്റ്റോപ്പില്ല. അധികൃതർ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
-യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |