തിരുവനന്തപുരം: ജില്ലകളിൽ ജോയിന്റ് ഡയറക്ടറുടെ കീഴിൽ മിനി സെക്രട്ടേറിയറ്റുകൾ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം നിർവഹിക്കും. ഇതടക്കം ഏകീകൃത തദ്ദേശ സ്റ്റേറ്റ്, സബോർഡിനേറ്റ് സർവീസുകളുടെ കരട് വിശേഷാൽ ചട്ടങ്ങൾക്കും തസ്തിക സൃഷ്ടിക്കലിനുമുള്ള നടപടിക്രമങ്ങൾ മന്ത്രിസഭായോഗം പൂർത്തീകരിച്ചു.
സംസ്ഥാന ഡയറക്ടറേറ്റിലെ മൂന്നും കില, ഗ്രാമലക്ഷ്മി എന്നിവിടങ്ങളിലെ ഓരോന്നും ഉൾപ്പെടെ 12 ജോയിന്റ് ഡയറക്ടർ തസ്തികകളാണ് നിലവിലുണ്ടായിരുന്നത്. ഇതനുസരിച്ച് ഏഴ് ജില്ലകളിലേ നിലവിൽ ജോയിന്റ് ഡയറക്ടർ ലഭ്യമായിരുന്നുള്ളൂ. അവശേഷിച്ച ഏഴ് ജോയിന്റ് ഡയറക്ടർ തസ്തികകൾക്ക് കൂടി ഇന്നലെ മന്ത്രിസഭായോഗം അനുമതി നൽകി. അർബൻ വിഭാഗത്തിനായി ഒരു അഡിഷണൽ ഡയറക്ടറുടെ തസ്തിക സൃഷ്ടിക്കും.
ഏകീകൃത തദ്ദേശസ്ഥാപന ഡയറക്ടറേറ്റ് രൂപീകരിച്ചപ്പോൾ വകുപ്പുതലത്തിലെ തസ്തികകളിൽ നിലനിന്നിരുന്ന അസമത്വം ഇല്ലാതാക്കും. വിവിധ വകുപ്പുകൾ ഏകീകരിക്കുമ്പോൾ ചില സ്കെയിലുകൾ റഗുലർ സ്കെയിലുമായി പൊരുത്തപ്പെടാത്തതിനാൽ ഈ സ്കെയിലുകൾ ഏകീകരിച്ചു. ഇവ തൊട്ടു മുകളിലേക്കുള്ള ശമ്പളസ്കെയിലിലേക്കാണ് അപ്ഗ്രേഡ് ചെയ്തത്. കോർപ്പറേഷൻ സെക്രട്ടറി, അഡിഷണൽ സെക്രട്ടറി തസ്തികകൾ ജോയിന്റ് ഡയറക്ടർ തസ്തികയായി അപ്ഗ്രേഡ് ചെയ്യും. മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് ഒന്ന് തസ്തിക ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മിഷണർക്ക് തുല്യമായി ഡെപ്യൂട്ടി ഡയറക്ടർ തസ്തികയായും ഗ്രേഡ് മൂന്ന് തസ്തിക സീനിയർ സെക്രട്ടറി തസ്തികയായും അപ്ഗ്രേഡ് ചെയ്യും.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തസ്തിക ഏകീകൃത വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറാകും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട്സ് ഓഫീസർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികകൾ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയാക്കും.
സബോർഡിനേറ്റ് സർവീസിലെ ഹെൽത്ത് സൂപ്പർവൈസർ തസ്തിക ക്ലീൻസിറ്റി മാനേജർ എന്ന പേരിലും ക്യാമ്പെയ്ൻ ഓഫീസർ തസ്തിക സ്റ്റേറ്റ് കമ്യൂണിക്കേഷൻ ഓഫീസർ എന്ന പേരിലും മാറ്റി ഗ്രേഡ് ഉയർത്തും. പഞ്ചായത്ത് വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്ന് തസ്തിക നഗരകാര്യ വകുപ്പിലെ ഗ്രേഡ് ഒന്ന് തസ്തികയ്ക്ക് തുല്യമായി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്ന് എന്നാക്കി ഉയർത്തും പഞ്ചായത്ത് വകുപ്പിലെ 66 പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികകൾ അസിസ്റ്റന്റ് ഡയറക്ടർക്ക് തുല്യമാക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറിതലത്തിലുള്ള സീനിയറായ 66 പേരെയാണ് ഇതിലേക്ക് പരിഗണിക്കുക. ഇവരുൾപ്പെട്ട പെർഫോമൻസ് ഓഡിറ്റ് സംവിധാനത്തെ ആഭ്യന്തര വിജിലൻസ് സംവിധാനമാക്കി. ഇവരെ ഇന്റേണൽ വിജിലൻസ് ഓഫീസർമാരായി വിന്യസിക്കും.
പാലാ ജനറൽ ആശുപത്രി ഇനി കെ.എം. മാണി സ്മാരക ആശുപത്രി
കോട്ടയം പാലാ ജനറൽ ആശുപത്രിയെ 'കെ. എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രി പാലാ' എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അന്തരിച്ച കേരള കോൺഗ്രസ് നേതാവും ദീർഘകാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിയുമായ കെ.എം. മാണിയുടെ തട്ടകമായിരുന്നു പാലാ. മാണിയുടെ ഓർമ്മയ്ക്കായാണ് ജനറൽ ആശുപത്രിക്ക് അദ്ദേഹത്തിന്റെ പേര് നൽകുന്നത്.
കാർ വാങ്ങാം
ഏഴ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാർക്ക് പ്രീമിയം ഹോണ്ട സിറ്റിയോ മാരുതി സിയാസ് കാറോ വാങ്ങാൻ അനുമതി നൽകി. ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള ഓപ്ഷനും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |