തിരുവനന്തപുരം: നേരം പുലർന്നപ്പോൾ അയൽവാസിയായ പ്രകാശിന്റെയും മകന്റെയും വേർപാടിന്റെ വാർത്തകേട്ടാണ് വട്ടിയൂർക്കാവ് മണികണ്ഠേശ്വരം ഇരികുന്ന് റസി. അസോസിയേഷൻ നിവാസികൾ ഉണർന്നത്. കഴിഞ്ഞ നാലുവർഷമായി മണികണ്ഠേശ്വരം ഇരികുന്നിലെ അശ്വതി ശിവം വീട്ടിലാണ് പ്രകാശും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. പ്രകാശും ഭാര്യ ശിവകലയും രണ്ട് മക്കളുമാണ് ഇവിടെ താമസം. ശിവകല ആറുമാസം മുമ്പ് ബഹ്റിനിൽ പോകുന്നതുവരെ ഇവിടെ കുട്ടികളെ ഡാൻസ് പഠിപ്പിച്ചിരുന്നു. നിരവധി കുട്ടികൾ നൃത്തം അഭ്യസിക്കാനായി ഇവിടെ എത്തിയിരുന്നു. ശിവകല പോയശേഷം കോളേജ് വിദ്യാർത്ഥിയായ മകൾ ഡാൻസ് ക്ളാസ് നയിച്ചെങ്കിലും കോളേജിൽ ക്ളാസ് ആരംഭിച്ചതോടെ ഡാൻസ് ക്ളാസുകൾ നിറുത്തി. പ്രകാശിനെയും കുടുംബത്തെയും പറ്റി അയൽവാസികൾക്കും നാട്ടുകാർക്കും എതിരഭിപ്രായമൊന്നുമില്ല. നാളിതുവരെ കുട്ടികളോട് പോലും ഉച്ചത്തിൽ സംസാരിക്കുന്നതോ അപശബ്ദങ്ങളോ കേൾക്കാനിടയായിട്ടില്ലെന്ന് സമീപവാസികൾ വെളിപ്പെടുത്തി. ശിവകലയുടെ മാതാവും വട്ടിയൂർക്കാവിൽ പ്രകാശിന്റെ സഹായത്തിനായുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ കാറിൽ മകളെ കോളേജിൽ വിടാനായി പ്രകാശ് പോകുന്നത് പരിസരവാസികൾ കണ്ടിരുന്നു. പിന്നീട് ബുധനാഴ്ച നേരം പുലർന്നപ്പോൾ മകളെയും ഭാര്യാ മാതാവിനെയും വളർത്തുനായയെയും സഹിതം ബന്ധുക്കളെത്തി തിടുക്കത്തിൽ നെടുമങ്ങാട് കരിപ്പൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ട് അന്വേഷിക്കുമ്പോഴാണ് ഇരുവരുടെയും വിയോഗവാർത്ത നാട്ടുകാർ അറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |