പൊന്നാനി: പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ഇനി സ്വന്തമായി കെട്ടിടം ഉയരും. ആവശ്യമായ ഭൂമി സൗജന്യമായി വിട്ട് നൽകി. പൊന്നാനി നഗരസഭയിലെ വാർഡ് 13ൽ പ്രവർത്തിക്കുന്ന 78-ാം നമ്പർ അങ്കണവാടിക്ക് ചെറുവായ്ക്കര സ്വദേശിയായും പ്രവാസിയുമായിരുന്ന മേലേപുറത്ത് സേതുമാധവനാണ് സ്വന്തം പേരിലുള്ള രണ്ട് സെന്റ് ഭൂമി വിട്ട് നൽകിയത്.
പൊന്നാനി നഗരസഭയുടെ കീഴിയിൽ 83 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് സ്ഥലം ലഭ്യമാക്കാൻ നഗരസഭ അഭ്യർത്ഥന നടത്തിയിരുന്നു. തുടർന്ന് വിവിധ വ്യക്തികൾ ഭൂമികൈമാറി. ഇതോടെ 62 അങ്കണവാടികൾക്കാണ് സ്വന്തമായി സ്ഥലം ലഭ്യമായത്.
ഭൂമിയുടെ രേഖകൾ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, വാർഡ് കൗൺസിലർ കെ. ഗിരീഷ് കുമാർ, നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ തുടങ്ങിയവർ സംബന്ധിച്ചു. സേതുമാധവനോടുള്ള നഗരസഭയുടെ ആദരവായി ചെയർമാൻ പൊന്നാട അണിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |